എടുക്കാത്ത തീരുമാനങ്ങൾ മിനിറ്റ്സിൽ; എരുമേലിയിൽ യു.ഡി.എഫ് പ്രതിഷേധം

എരുമേലി: പഞ്ചായത്ത് കമ്മിറ്റിയിൽ പാസാക്കാത്ത വിഷയങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. എൽ.ഡി.എഫ് ഭരണസമിതി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതായും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. പട്ടികജാതി വിഭാഗത്തിനായുള്ള പഠനമുറി പദ്ധതിയിലേക്കായി എരുമേലി പഞ്ചായത്തിലെ മുഴുവൻ വാർഡിലെയും ജനങ്ങളിൽനിന്ന് അർഹരായ എട്ടുപേരെ തെരഞ്ഞെടുക്കണമെന്നിരിക്കേ ലിസ്റ്റ് അട്ടിമറിച്ച് ഒരുവാർഡിന് കൂടുതൽ പരിഗണന നൽകി. ഇത് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്ത് തീരുമാനം എടുക്കാതെ ഭരണപക്ഷം ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിച്ചു. ശനിയാഴ്ച കൂടിയ കമ്മിറ്റിയിൽ യു.ഡി.എഫ് വിഷയം അവതരിപ്പിച്ചെങ്കിലും ഭരണപക്ഷം ചെവിക്കൊണ്ടില്ല. ഇതോടെയാണ് യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചത്. പഞ്ചായത്ത് കമ്മിറ്റിയിൽ പഞ്ചായത്ത് അംഗങ്ങൾക്ക് ചർച്ച ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യു.ഡി.എഫ് അംഗങ്ങൾ പിന്നീട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ എ.ആർ. രാജപ്പൻനായർ, മാത്യു ജോസഫ്, നാസർ പനച്ചി, സുനിൽ ചെറിയാൻ, മറിയാമ്മ ജോസഫ്, പി.എ സുനിമോൾ, മറിയാമ്മ സുബി, ജിജിമോൾ സജി, മറിയാമ്മ മാത്തുകുട്ടി, ലിസി സജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.