വേനല്‍ച്ചൂടിൽ പൊള്ളി പഴവിപണി

പാക്കേജ് കോട്ടയം: വേനല്‍ച്ചൂടേറിയതോടെ പഴ വിപണിയും പൊള്ളിത്തുടങ്ങി. വെയിലേറിയതോടെ പപ്പായ മുതല്‍ ഇറക്കുമതി പഴങ്ങള്‍ വരെ വിപണി കീഴടക്കുകയാണ്. ചൂടില്‍ പഴങ്ങള്‍ ഉള്ളം കുളിര്‍പ്പിക്കുമെങ്കിലും വിലയില്‍ പൊള്ളിക്കുമെന്നതാണ് സ്ഥിതി. മാമ്പഴം ഒഴികെ ഭൂരിഭാഗം പഴങ്ങളും വിപണിയില്‍ സജീവമാണ്. മാമ്പഴത്തിന്‍റെ സീസണ്‍ വൈകും. ഏതാനും വര്‍ഷം മുമ്പുവരെ ഓറഞ്ച്, ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ എന്നിവയില്‍ ഒതുങ്ങി നിന്നിരുന്ന പഴവിപണിയില്‍ ഇപ്പോള്‍ വിദേശപഴങ്ങളുടെ ആധിപത്യമാണ്. എങ്കിലും ആപ്പിള്‍, മുന്തിരി, ഓറഞ്ച് എന്നിവയാണ് കൂടുതലായി വിറ്റു പോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഓറഞ്ചിന്‍റെ സീസണ്‍ അവസാനിച്ച് തുടങ്ങുന്നതിനാല്‍ വിലയും വര്‍ധിച്ചു. 80 രൂപ വരെയാണ് ചില്ലറവില. ഒരുമാസം മുമ്പ് 100 രൂപക്ക് രണ്ടുകിലോ വരെ വിറ്റിരുന്നു. ഇറക്കുമതി ആപ്പിളിന്‍റെ ചില്ലറവില 260 രൂപ വരെയാണ്. സിംല ആപ്പിളിന് 200 രൂപയും. മുന്തിരിക്ക് 100 മുതല്‍ 150 വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും ഇപ്പോള്‍ കൂടുതലായി എത്തുന്നുണ്ട്. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന തണ്ണിമത്തന്‍റെ ശരാശരി വില 20 രൂപയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ തണ്ണിമത്തന്‍ വിപണിയിലെത്തും. പാളയംകോടന്‍ പഴത്തിന് 20- 25 രൂപ, ഞാലിപ്പൂവന് 40 -50 രൂപ എന്നിങ്ങനെ ഈടാക്കുന്നു. വരവ് ഏത്തപ്പഴത്തിന് 40 രൂപയാണ് വില, നാടന് 50 രൂപയും. വേനല്‍ ശക്തമായതോടെ നാടന്‍ വാഴപ്പഴങ്ങളുടെ വരവ് കുറഞ്ഞു. പപ്പായ പഴത്തിന് 30 മുതല്‍ 40 രൂപ വരെയാണ് വില. പൈനാപ്പിളിന് ശരാശരി 30 രൂപ നല്‍കണം. മാതളത്തിന് 100 രൂപ മുതല്‍ മുകളിലേക്കാണ് വില. അവക്കാഡോ 250 രൂപക്ക് മുകളിലും, പേരക്ക 80 രൂപക്ക് മുകളിലുമാണ് ചില്ലറവില. പൈനാപ്പിള്‍ മാത്രമാണ് പൂര്‍ണമായി പ്രാദേശിക കൃഷിയിടങ്ങളില്‍ നിന്നുമെത്തുന്നത്. എല്ലാ, വീടുകളിലും പപ്പായ മരമുണ്ടെങ്കിലും വിപണിയിലെത്തുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. വാഴപ്പഴങ്ങളില്‍ പാളയംകോടനെ മാത്രമാണ് വ്യാപാരികള്‍ പ്രാദേശിക വിപണിയില്‍നിന്ന് ആശ്രയിക്കുന്നത്. ഏത്തപ്പഴം ഏറെയുമെത്തുന്നത് മൈസൂരില്‍ നിന്നുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.