പകല്‍ താപനിലയില്‍ കോട്ടയം സംസ്ഥാനത്ത് ഏറ്റവും മുന്നിൽ കോട്ടയം: വെയിലിൽ കത്തിയാളി ജില്ല. പകല്‍ താപനിലയില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് കോട്ടയം. വ്യാഴാഴ്ച ജില്ലയിൽ 35.7 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടും ഇതാണ്. കോട്ടയത്തിനൊപ്പം ആലപ്പുഴയിലും ഇതേ ചൂടാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ചൂടിന്‍റെ കേന്ദ്രങ്ങളായ പുനലൂരിനെയും പാലക്കാടിനെയും പിന്തള്ളിയാണ് കഴിഞ്ഞ കുറേനാളായി കോട്ടയത്തിന്‍റെ ചൂടന്‍ മുന്നേറ്റം. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാലത്തിനു ശേഷമാണ് നാട് വെയിലിൽ ഉരുകുന്നത്. മഴ ജില്ലയുടെ മലയോരങ്ങളിൽ കനത്തനാശം വിതച്ചിരുന്നു. 23 ജീവനാണ് ഉരുൾപൊട്ടൽ അപഹരിച്ചത്. വെള്ളപ്പൊക്കത്തിൽ വലിയ നാശങ്ങളും സംഭവിച്ചിരുന്നു. ജില്ലയിലൂടെ ഒഴുകുന്ന നദികളെല്ലാം നിറഞ്ഞുകവിഞ്ഞു. ഇതിനുശേഷം ആഴ്ചകൾ പിന്നിടുമ്പോഴാണ് കനത്ത ചൂടിലേക്ക് ജില്ലയുടെ അന്തരീക്ഷം വഴിമാറിയത്. ഡിസംബർ 13ന് സമതല പ്രദേശങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതും ജില്ലയിലായിരുന്നു. വെയില്‍ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. മണിമലയാറ്റിലും മീനച്ചിലാറ്റിലുമാണ് ജലനിരപ്പ് കുത്തനെ താഴുന്നത്. ഒക്‌ടോബറില്‍ കരകവിഞ്ഞ് നാലടിയിലേറെ ഉയരത്തില്‍ ഒഴുകിയ പുഴയിപ്പോള്‍ കല്ലുംകൂട്ടമായി മാറി. മലയോരത്തിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിണറുകളെല്ലാം വറ്റി. പണം കൊടുത്ത് വെള്ളം വാങ്ങുന്ന സ്ഥിതിയാണ് പലയിടത്തും. ജില്ലയുടെ മലയോരം കാട്ടുതീ ഭീഷണിയിലുമാണ്. വനത്തിനുള്ളിൽ വെള്ളം കിട്ടായതോടെ കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്ക് എത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. നിലവിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഒരാഴ്‌ചയിലേറെ ശക്തമായ മഴ ലഭിച്ചിരുന്നതിനാൽ കാര്യമായതോതിൽ ചൂട് ഉയർന്നിരുന്നില്ല. ഇത്തവണ ഇതുവരെ വേനൽ മഴ പെയ്തിട്ടില്ല. അതിനാൽ സൂര്യാതപത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്രയും കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മാര്‍ച്ച്, എപ്രിൽ മാസങ്ങളില്‍ സ്ഥിതിയെന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കരുതല്‍ വേണം, വളര്‍ത്തുമൃഗങ്ങള്‍ക്കും കോട്ടയം: കരുതല്‍ മനുഷ്യനു മാത്രം പോര വളര്‍ത്തുമൃഗങ്ങള്‍ക്കും വേണം. കൂടിനു പുറത്തിറക്കി കെട്ടുന്ന കന്നുകാലികള്‍ക്കു ആവശ്യമായ തണല്‍ ഉറപ്പു വരുത്തണം. കന്നുകാലികളെ ഒന്നിലേറെ തവണ നനക്കാന്‍ ശ്രമിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. കൂടുതൽ വെള്ളം നൽകണമെന്നും ഇവർ നിർദേശിക്കുന്നു. --പടം DP--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.