ചെറുതോണി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് എട്ട് മാസത്തിനുശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറാണ് മൂന്ന് തവണയായി തുറന്നത്. ഇതുവഴി സെക്കൻഡിൽ 100 ഘനയടി (ഒരു ലക്ഷം ലിറ്റർ) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെയും ഡാം സുരക്ഷ വിഭാഗം അധികൃതരുടെയും സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ പത്തിനാണ് അണക്കെട്ട് തുറന്നത്. ശക്തമായ നീരൊഴുക്കും മുല്ലപ്പെരിയാർ ഡാം തുറന്നുവെച്ചിരിക്കുന്നതും മൂലം ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതോടെയാണ് മുൻകരുതലിന്‍റെ ഭാഗമായി തുറക്കാൻ തീരുമാനിച്ചത്. രാവിലെ 9.55ന് ആദ്യസൈറൺ മുഴങ്ങി. 10ന് മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ മൂന്നാം നമ്പർ ഷട്ടർ 75 സെ.മീ ഉയർത്തി. റെഡ് അലർട്ടിലുള്ള ഡാമിൽ ഈ സമയം ജലനിരപ്പ് 2384.22 അടിയായിരുന്നു. ജലം ചെറുതോണി പാലത്തിലെത്താൻ 28 മിനിറ്റ് വേണ്ടി വന്നു. ഇവിടെ നിന്ന് കരിമ്പൻ ചപ്പാത്തിലൂടെ ലോവർപെരിയാർ അണക്കെട്ടിലും അവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാമിലൂടെ മലയാറ്റൂർ, കാലടി, ആലുവവഴി വരാപ്പുഴ കായലിലുമെത്തി. വൈകീട്ട് 4.20ന് മൂന്നാം ഷട്ടർ 75 സെ.മീയിൽനിന്ന് 120 സെ.മീ ആക്കി ഉയർത്തുകയും 4.45ന് ഇത് 70 സെ.മീയിലേക്ക് താഴ്ത്തുകയും ചെയ്തു. 4.45ന് രണ്ടാമത്തെയും അഞ്ചിന് നാലാമത്തെയും ഷട്ടർ 40 സെ.മീ വീതം ഉയർത്തി. ഞായറാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം 2384.72 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 79.09 ശതമാനമാണ്. 13ാം തവണയാണ് ഡാം തുറക്കുന്നത്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് അവസാനം തുറന്നത്. തുറക്കുന്നതിന് മുന്നോടിയായി രാവിലെ തന്നെ ഇടുക്കി ഡാം മുതൽ ചെറുതോണിവരെ പൊലീസിനെ വിന്യസിച്ചിരുന്നു. ആംബുലൻസും അഗ്നിരക്ഷാസേനയും സജ്ജമാക്കി. ഡാം തുറക്കുന്ന ഗേറ്റിന്‍റെ മുൻഭാഗത്ത് സന്ദർശകർക്ക് കർശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡാം തുറക്കുമ്പോൾ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറില്ലെന്ന് മുൻകൂട്ടി ഉറപ്പാക്കി. മുൻകരുതലായി 79 കുടുംബങ്ങൾക്ക് മാറിത്താമസിക്കാൻ നോട്ടീസ് നൽകിയിരുന്നു. ചിത്രങ്ങൾ: TDG Idukki Dam 1, TDG Idukki Dam 2 ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടർ ഞായറാഴ്ച രാവിലെ തുറന്നപ്പോൾ ചിത്രം: ടെൻസിങ് പോൾ TDG Idukki Dam 3, TDG Idukki Dam 4 ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ മൂന്ന് ഷട്ടറും തുറന്ന നിലയിൽ ചിത്രം: ടെൻസിങ് പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.