സജി ചെറിയാന്റെ വിവാദ പ്രസംഗം: മല്ലപ്പള്ളിയിൽ വിഭാഗീയത രൂക്ഷമാകുന്നു

പത്തനംതിട്ട: മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നു. മുൻ ജില്ല പഞ്ചായത്ത് അംഗം സുബിനാണ് വിവാദ പ്രസംഗം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി സുബിന്‍റെ പേരെടുത്ത് പറഞ്ഞ് മല്ലപ്പള്ളി മേഖലയിൽ ലഘുലേഖകൾ പ്രചരിക്കുന്നു. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പരസ്പരം പോരടിച്ചുനിന്ന സുബിൻ അനുകൂലികളെയും മറുപക്ഷത്തെയും ഒഴിവാക്കി ഇരുവിഭാഗത്തിലുംപെടാത്ത ബിനു വർഗീസിനെ ഏരിയ സെക്രട്ടറി ആക്കിയതോടെ വിഭാഗീയതക്ക് ശമനമായിരുന്നു. ഇപ്പോൾ വീണ്ടും ചേരിതിരിവ് രൂക്ഷമായ അവസ്ഥയിലാണ്. പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗമായ കെ.പി. രാധാകൃഷ്ണൻ ഫേസ്ബുക്കിൽ ലൈവായി നടത്തിവന്ന പ്രഭാഷണ പരമ്പര 100 ദിനം പിന്നിട്ടതിന്‍റെ ആഘോഷ പരിപാടിയിലാണ് മന്ത്രിയായിരുന്ന സജി ചെറിയാൻ വിവാദ പരാമർശം നടത്തിയതും മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതും. ഈ പ്രസംഗം ചോർത്തി ജനം, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങൾക്ക് നൽകിയത് ജില്ല പഞ്ചായത്ത് അംഗം സുബിനും ദേശാഭിമാനി പ്രാദേശിക ലേഘകൻ ഷിനു കുര്യനും ചേർന്നാണെന്ന് ആരോപിച്ചുള്ള ലഘുലേഖയാണ് ഇപ്പോൾ മല്ലപ്പള്ളിയിൽ പ്രചരിക്കുന്നത്. കെ.പി. രാധാകൃഷ്ണനോടുള്ള വ്യക്തിവിരോധം കാരണം ചെയ്ത ഈ പ്രവൃത്തിയിലൂടെ സജി ചെറിയാന് മന്ത്രി പദം രാജിവെക്കേണ്ടതായി വന്നെന്ന് കുറ്റപ്പെടുത്തുന്ന ലഘുലേഖയിൽ സുബിനെതിരെ അഴിമതി ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദനവും അടക്കം രൂക്ഷമായ ആരോപണങ്ങളാണുള്ളത്. സുബിനെതിരെ നേരത്തേ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തുണ്ട്. ഇദ്ദേഹത്തെയും അനുകൂലികളെയും വെട്ടിനിരത്താൻ ശ്രമം നടത്തിന്നിരുന്നു. അതിനെ അതിജീവിച്ച് ഇത്തവണ സമ്മേളനത്തിൽ സുബിനെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇരുവിഭാഗവും തുല്യ ബലാബലത്തിൽ വന്നതോടെയാണ് ഒത്തുതീർപ്പ് എന്ന നിലയിൽ ബിനു വർഗീസിനെ ഏരിയ സെക്രട്ടറിയാക്കിയത്. സജി ചെറിയാൻ വിഷയം പടിവള്ളിയാക്കി സുബിൻ പക്ഷത്തെ ഒതുക്കാൻ മറുപക്ഷം നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണ് ലഘുഖേയെന്ന് ഒരുകൂട്ടർ പറയുന്നു. PTG41 pamphlet സജി ചെറിയാന്‍റെ വിവാദ പ്രസംഗം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് സുബിനാണെന്ന് ആരോപിക്കുന്ന ലഘുലേഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.