ഇരട്ടിപ്പിക്കൽ മാത്രമല്ല, എത്തിയത് വൻ വികസനം

കോട്ടയം: പാത ഇരട്ടിപ്പിക്കലിനൊപ്പം കോട്ടയത്തേക്ക് എത്തിയത് വൻ റെയിൽവേ വികസനം. ഇരട്ടിപ്പിക്കലിനൊപ്പം ആരംഭിച്ച കോട്ടയം റെയിൽവേ സ്റ്റേഷന്‍റെ നവീകരണം പൂർണമാകുമ്പോൾ സംസ്ഥാനത്തെ മികച്ച സ്റ്റേഷനുകളിലൊന്നായി ഇത് മാറും. നവീകരണത്തിന്‍റെ ഭാഗമായി രണ്ടാം കവാടത്തിന്‍റെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. എം.സി റോഡിലെ നാഗമ്പടത്തുനിന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കാനാണ് പുതിയ കവാടം. ഈ വർഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇവിടെ ടിക്കറ്റ് കൗണ്ടർ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. ഇതിനായുള്ള കെട്ടിടത്തിന്‍റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഏഴ് പ്ലാറ്റ്ഫോമുകളും നിലവിൽ വരും. അഞ്ച് പ്രധാന പ്ലാറ്റ്‌ഫോമും മെമു ട്രെയിനുകള്‍ക്കായുള്ള ചെറിയ പ്ലാറ്റ്‌ഫോമും ഇതിൽ ഉൾപ്പെടും. പ്രധാന അഞ്ച് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലവും വരും. 20 കോടിയുടേതാണ് നവീകരണ പ്രവര്‍ത്തനങ്ങൾ. ഇതിനൊപ്പം സമീപ സ്റ്റേഷനുകൾക്കും വികസനത്തിന്‍റെ കഥകളാണ് പറയാനുള്ളത്. കുമാരനല്ലൂരില്‍ പുതിയ പ്ലാറ്റ്‌ഫോമും സ്റ്റേഷന്‍ കെട്ടിടവും നിർമിച്ചു. ഏറ്റുമാനൂര്‍, ചിങ്ങവനം സ്റ്റേഷനുകളും നവീകരിച്ചു. നീളം കൂടിയ റെയില്‍വേ പാലവും പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി നിര്‍മിച്ചു. കൊടൂരാറിന് കുറുകെ 610 മീറ്റര്‍ നീളത്തിലാണ് ഈ പാലം. മുട്ടമ്പലത്തെ അടിപ്പാതയും ഇരട്ടപ്പാതക്കൊപ്പം കോട്ടയത്തേക്ക് എത്തിയ നേട്ടങ്ങളാണ്. 1.65 കോടി രൂപ ചെലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കായി കേരളത്തിലെ ആദ്യത്തെ ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനവും കോട്ടയത്ത് പൂര്‍ത്തിയായി. സ്ഥലപരിമിതി മൂലമാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ഒരുക്കിയത്. സ്റ്റേഷനോട് ചേർന്ന് ശബരിമല തീർഥാടകർക്കായി പ്രിൽഗ്രീം സെന്‍ററും പുതുതായി നിർമിച്ചു. അതേസമയം, കോട്ടയത്തിന്‍റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്ക യാത്രയും ഇതിനൊപ്പം ഓർമയായി. തുരങ്കങ്ങൾ ഒഴിവാക്കിയാണ് പുതുതായി പാതകൾ നിർമിച്ചിരിക്കുന്നത്. 1957ലായിരുന്നു തുരങ്കങ്ങൾ നിർമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.