വേഗം കൂടും, സമയം കുറയും

കോട്ടയം: ഇരട്ടപ്പാത എത്തുന്നതോടെ ട്രെയിനുകൾ പിടിച്ചിടുകയെന്ന യാത്രക്കാരുടെ പേടിസ്വപ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഒറ്റവരി മാത്രമായതിനാൽ 20 മുതൽ 30 മിനിറ്റ് വരെയാണ് ചില ട്രെയിനുകൾ ക്രോസിങ്ങിന് ഈ മേഖലയിൽ പിടിച്ചിട്ടിരുന്നത്. തിരുവനന്തപുരത്തുനിന്നും അതിവേഗമെത്തി ചിങ്ങവനത്ത് ഏറെനേരം കാത്തുകിടക്കുന്നത്പതിവുസംഭവമായിരുന്നു. ദീർഘദൂര ട്രെയിനുകൾക്കായി പാസഞ്ചറുകളായിരുന്നു പലപ്പോഴും 'ബലിയാടുകൾ'. 20 മിനിറ്റ് വരെ ചിങ്ങവനത്ത് അടക്കം പാസഞ്ചറുകൾ പിടിച്ചിട്ടിരുന്നു. ഇത്തരം ദുരിതങ്ങൾക്ക് പുതിയ പാത അന്ത്യം കുറിക്കുമെന്നാണ് യാത്രക്കാരുടെ കണക്കുകൂട്ടൽ. പുതിയ പാത തുറക്കുന്നതോടെ സംസ്ഥാനത്തെ റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ടൈംടേബിളില്‍ ട്രാഫിക് അലവന്‍സ് കുറയും. ട്രെയിനുകള്‍ക്ക് സമയനിഷ്ഠ പാലിക്കാന്‍ കഴിയുമെന്നും റെയില്‍വേ അവകാശപ്പെടുന്നു. ട്രെയിനുകൾക്ക് വേഗം വര്‍ധിക്കുമെന്നും ഇവർ പറയുന്നു. പുതിയ ട്രെയിനെന്ന ആവശ്യം ഉയരുമ്പോഴെല്ലാം ഒറ്റവരിപ്പാതയായതിനാൽ ഓടിക്കാൻ കഴിയില്ലെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. ട്രെയിനുകളുടെ വൈകിയോട്ടത്തിനും റെയിൽവേ പഴിച്ചിരുന്നത് കോട്ടയം ഭാഗത്തെ ഒറ്റവരിപ്പാതയെയായിരുന്നു. ഇതിനെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ എറണാകുളത്ത് സർവിസ് അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നീട്ടാൻ കഴിയും. ഇതിനൊപ്പം കോട്ടയത്തുനിന്ന് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ ട്രെയിൻ ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. കോട്ടയം - തിരുവനന്തപുരം, കോട്ടയം - കോഴിക്കോട് റൂട്ടുകളില്‍ മെമു സര്‍വിസുകള്‍ ആരംഭിക്കണമെന്നും ഓഫിസ് സമയം ക്രമീകരിച്ച് കൂടുതല്‍ പാസഞ്ചര്‍ സര്‍വിസുകള്‍ വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം ഏഴാകുന്നതോടെ കൂടുതല്‍ ട്രെയിന്‍ ഇവിടെ നിർത്തിയിടാനും കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നഷ്ടപരിഹാരം 230 കോടി കോട്ടയം: പാതയിരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി വിതരണം ചെയ്തത് 230 കോടി. കോട്ടയം ജില്ലയിലെ ഭൂവുടമകൾക്ക് നൽകിയ തുകയുടെ കണക്കാണിത്. ഇതിൽ കെട്ടിടങ്ങളുടെ അടക്കം നഷ്ടപരിഹാരവും ഉൾപ്പെടും. 43 ഹെക്ടർ സ്ഥലമാണ് കോട്ടയം ജില്ലയിലെ പാത കടന്നുപോകുന്ന വിവിധ വില്ലേജുകളിൽനിന്നായി ഏറ്റെടുത്തത്. 2009ലായിരുന്നു കോട്ടയത്ത് ഭൂമിയേറ്റെടുക്കൽ ജോലി ആരംഭിച്ചത്. 2019ൽ ഇത് പൂർത്തിയായി. ഇതുകൂടാതെ, അധികമായും ഭൂമി ഏറ്റെടുത്തിരുന്നു. ഏറ്റുമാനൂരിൽ യാർഡിനടക്കം ഒറ്റപ്പെട്ട ഭൂമികൾ ഇനി ഏറ്റെടുക്കാൻ അവശേഷിക്കുന്നുണ്ട്. പടങ്ങൾ-DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.