ഓഫ് റോഡ് റൈഡ്: ജോജു ജോർജ് ഹാജരായി

തൊടുപുഴ: വാഗമണ്ണിൽ അനുമതിയില്ലാതെ ഓഫ് റോഡ് റൈഡ് നടത്തിയ കേസിൽ നടൻ ജോജു ജോർജ് ഇടുക്കി ആർ.ടി.ഒക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് മുന്നറിയിപ്പില്ലാതെയാണ് ജോജു എത്തിയത്. ഈ ആഴ്ച ഹാജരാകുമെന്ന് അധികൃതരെ അറിയിച്ചിരുന്നെങ്കിലും തീയതിയോ സമയമോ കൃത്യമായി അറിയിച്ചിരുന്നില്ല. ഓഫ് റോഡ് റൈഡിന് അനുമതിയില്ലാത്ത സ്ഥലമാണെന്ന് അറിയില്ലെന്നും മറ്റാർക്കും അപകടം ഉണ്ടാക്കുംവിധം വാഹനമോടിച്ചിട്ടില്ലെന്നും ജോജു മൊഴി നൽകിയതായാണ് വിവരം. ഓഫ് റോഡ് ട്രക്കിങ്ങിന് നിരോധനം നിലനിൽക്കുന്ന ജില്ലയിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും അപകടകരമായ വിധം വാഹനമോടിച്ചതിനും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് ജോജുവിനും സംഘാടകർക്കുമെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തത്. റൈഡിൽ പങ്കെടുത്ത 13 പേർക്കെതിരെ വാഗമൺ പൊലീസ് കേസെടുത്തെങ്കിലും ജോജു ഉൾപ്പെടെ ഒമ്പതുപേർ ഹാജരായിട്ടില്ല. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. ജോജുവിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസാണ് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.