കോട്ടയം: അപ്പാർട്ട്മെന്റുകൾ വിൽക്കുന്നതിനായി കൂപ്പണുകൾ അച്ചടിച്ച് നറുക്കെടുപ്പ് നടത്താൻ ശ്രമിച്ച രണ്ടുപേർക്കെതിരെ നടപടി. കൂപ്പണുകൾ അച്ചടിച്ച് നറുക്കെടുപ്പ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് ഭാഗ്യക്കുറി വിഭാഗം നടപടി. ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ച പി.എസ്. സിനുമോൾ, സി.ബി. ധനേശൻ എന്നിവർക്കെതിരെ പാമ്പാടി പൊലീസിൽ പരാതി നൽകിയതായും നറുക്കെടുപ്പ് നടത്താനുള്ള നീക്കം നിർത്തിവെപ്പിച്ചതായും ജില്ല ഭാഗ്യക്കുറി ഓഫിസർ കെ.എസ്. അനിൽകുമാർ അറിയിച്ചു. രണ്ട് അപ്പാർട്ട്മെന്റുകൾ വിൽക്കുന്നതിനായി 3000 രൂപയുടെ കൂപ്പണുകൾ അച്ചടിച്ച് വിൽപന നടത്തി ആഗസ്റ്റിൽ നറുക്കെടുപ്പ് നടത്താനുള്ള നീക്കമാണ് തടഞ്ഞത്. ലോട്ടറി നിയന്ത്രണ നിയമം-1998, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ അനുസരിച്ച് സംസ്ഥാന സർക്കാറുകൾക്ക് മാത്രമാണ് ലോട്ടറി നറുക്കെടുപ്പ് നടത്താൻ അധികാരമുള്ളൂവെന്ന് ജില്ല ഭാഗ്യക്കുറി ഓഫിസർ അറിയിച്ചു. വ്യക്തികൾ അനധികൃതമായി നറുക്കെടുപ്പ് നടത്തുന്നത് ഒരുമാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും ഇവർ അറിയിച്ചു. ...................... കാലവർഷ മുന്നൊരുക്കം: വൈക്കം താലൂക്കിൽ യോഗം വൈക്കം: കാലവർഷക്കെടുതികൾ നേരിടുന്നതിനുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി വൈക്കം താലൂക്ക് ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. തീവ്രമഴയിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്ക സാഹചര്യം നേരിടുന്നതിന് തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും സജ്ജമായിരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) അനിൽ ഉമ്മൻ നിർദേശം നൽകി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ചുമതലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തഹസിൽദാർ ടി.എൻ. വിജയൻ, ബി.ഡി.ഒ കെ. അജിത് എന്നിവർ പങ്കെടുത്തു. ......... ബി.എൽ.ഒ നിയമനം: അപേക്ഷ മേയ് 20 വരെ കോട്ടയം: നിയമസഭ നിയോജകമണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫിസർമാരായി പ്രവർത്തിക്കുന്നതിന് നോൺ ഗസറ്റഡ് വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് മേയ് 20വരെ അപേക്ഷിക്കാം. www.ceo.kerala.gov.in/bloRegistration.html എന്ന വെബ്സൈറ്റിൽ ഇ.പി.ഐ.സി നമ്പർ ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന രസീത് പ്രിന്‍റെടുത്ത് സൂക്ഷിക്കണം. നിയമനം ലഭിക്കുന്നവർക്ക് ഒരുവർഷം 7200 രൂപയും ഫോം വെരിഫിക്കേഷന് നാലുരൂപ നിരക്കിലും തെരഞ്ഞെടുപ്പു വകുപ്പുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിന് 100 രൂപ നിരക്കിലും പ്രതിഫലം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.