മദ്യലഹരിയിൽ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്

കട്ടപ്പന: മദ്യലഹരിയിൽ ബസോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ കസ്റ്റഡിയിൽ. കട്ടപ്പന-ചങ്ങനാശ്ശേരി റൂട്ടിലോടുന്ന കെ.ഇ മോട്ടോഴ്സിലെ ഡ്രൈവർ മുക്കൂട്ടുതറ സ്വദേശി സന്തോഷിനെയാണ്(46) കട്ടപ്പന പൊലീസ് പിടികൂടിയത്. കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ പള്ളിക്കവലയിലെ ഫെഡറൽ ബാങ്കിന്‍റെ പുതിയ ശാഖക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാഞ്ചിയാർ സ്വദേശി ജിൽസൺ എന്നയാളുടെ സ്വിഫ്റ്റ് കാറിന് പിന്നിലാണ് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ചത്. അപകടമുണ്ടാക്കിയിട്ടും ഡ്രൈവർ വാഹനം നിർത്താതെപോയതോടെ കാറുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയിൽനിന്ന് പൊലീസ് പിന്നാലെയെത്തി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താൻ കൂട്ടാക്കിയില്ല. തുടർന്ന് കാഞ്ചിയാർ പള്ളിക്കവലയിൽവെച്ച് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബസ് ഓടിച്ചിരുന്ന സന്തോഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ ബസിൽ നിറയെ ആളുകളെയുമായിട്ടാണ് ഇയാൾ അമിതവേഗത്തിൽ ബസ് ഓടിച്ച് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് കട്ടപ്പനയിൽനിന്ന് ചങ്ങനാശ്ശേരിക്കുള്ള അവസാന സർവിസ് ആയതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് മറ്റൊരു ഡ്രൈവറെ എത്തിച്ച് യാത്ര തുടരാൻ പൊലീസ് അനുമതി നൽകി. മദ്യപിക്കുകയും തുടർന്ന് അപകടമുണ്ടാക്കുകയും ചെയ്ത ഡ്രൈവറുടെ ലൈസൻസ് അടക്കം റദ്ദ് ചെയ്യും. എസ്.ഐ മധു, സി.പി.ഒമാരായ സനീഷ്, സിയാദ് എന്നിവരാണ് ഡ്രൈവറെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.