കടവനാൽക്കടവ് പാലം പൂർവസ്ഥിതിയിലാക്കിത്തുടങ്ങി

പൊൻകുന്നം: പ്രളയത്തിൽ തെന്നിമാറിയ ചേനപ്പാടി കടവനാൽക്കടവ് പാലത്തിന്‍റെ സ്പാനുകൾ പൂർവസ്ഥിതിയിലാക്കുന്ന ജോലി തുടങ്ങി. വിഴിക്കിത്തോട് ഭാഗത്തുനിന്നുള്ള ആദ്യ സ്പാൻ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഖലാസികളുടെ സഹായത്തിൽ ഉയർത്തി തൂണിൽ പഴയ സ്ഥാനത്തേക്ക് നീക്കി. തൂണിലുറപ്പിക്കുന്നതിന് പഴയ ബയറിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കണം. സ്ട്രിപ് സീൽ എക്‌സ്പാൻഡ് ജോയനിങ് എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഹൈഡ്രോളിക് ജാക്കിയിൽ പാലം ഉയർത്തിനിർത്തി ബാക്കി ജോലിചെയ്യുന്നത്. 64 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയാണ് പാലത്തിൽ ചെയ്യുന്നത്. തെന്നിമാറിയ നാല് സ്പാൻ ഉയർത്തി ഉറപ്പിക്കുന്നതിനൊപ്പം പാലത്തിന്‍റെ അടിത്തട്ടിലെ തകരാർ പരിഹരിക്കൽ, പടവുകൾ പൂർവസ്ഥിതിയിലാക്കൽ തുടങ്ങിയവയും എസ്റ്റിമേറ്റിലുണ്ട്. 1990ൽ പണിത പാലമാണിത്. 2021 ഒക്ടോബറിൽ പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങളിടിച്ചും സമ്മർദവും മൂലം പാലത്തിന്‍റെ സ്പാനുകൾ തെന്നിമാറിയതാണ്. ഉപരിതലത്തിൽ വിള്ളൽ വീണിരുന്നു. ഒരു സ്പാൻ രണ്ടടിയിലേറെ നീങ്ങിപ്പോയി. മറ്റു സ്പാനുകളും ഏതാനും ഇഞ്ചുകൾ തെന്നിമാറി. അന്നുമുതൽ പാലത്തിലൂടെ വലിയ വാഹനങ്ങളുടെ ഗതാഗതമില്ല. കാഞ്ഞിരപ്പള്ളിയിൽനിന്ന് മുക്കട, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. മണിമല, ചങ്ങനാശ്ശേരി റൂട്ടിലേക്കും വാഹനങ്ങൾ ഓടിയിരുന്ന പാലമാണിത്. ബസുകൾ മുടങ്ങിയതോടെ ചേനപ്പാടി, വിഴിക്കിത്തോട് നിവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. 45 ദിവസത്തിനുള്ളിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്നാണിപ്പോൾ പ്രതീക്ഷ. KTL VZR 4 Kadavanal Kadavu Bridge കടവനാൽക്കടവ് പാലത്തിന്‍റെ സ്പാനുകളിലൊന്ന് ഉയർത്തിമാറ്റി പൂർവസ്ഥിതിയിലാക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.