നെല്ല് സംഭരണം: കര്‍ഷകര്‍ക്ക് ആശ്വസവുമായി മന്ത്രി പാടശേഖരത്ത്

ചങ്ങനാശ്ശേരി: വിവിധ പാടശേഖരങ്ങളില്‍ സന്ദര്‍ശനം നടത്തി മന്ത്രി ജി.ആര്‍. അനില്‍. നെല്ല് സംഭരണത്തില്‍നിന്ന് മില്ലുടമകളും ഏജന്റുമാരും വിട്ടുനില്‍ക്കുന്നു എന്ന കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിളവെടുപ്പിനുശേഷം സംഭരിക്കാന്‍ കഴിയാതെ നെല്ല് കെട്ടിക്കിടക്കുന്ന ചങ്ങനാശ്ശേരിയിലെ വിവിധ പാടശേഖരങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്. അഡ്വ. ജോബ് മൈക്കിൾ എം.എല്‍.എയും ഒപ്പമുണ്ടായി. കുറിച്ചി പഞ്ചായത്തിലെ കക്കുഴിയിലും വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി പാടശേഖരത്തിൽപെടുന്ന കുറത്തേരിയിലുമാണ് സന്ദര്‍ശനം നടത്തിയത്. മഴ മാറിനിന്ന ദിവസങ്ങളില്‍ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാന്‍ തയാറാകാതെ മഴപെയ്ത സമയം നോക്കി കര്‍ഷകരില്‍നിന്ന് 10 മുതല്‍ 20 ശതമാനം വരെ കിഴിവ് ആവശ്യപ്പെടുകയാണ് മില്ലുടമകള്‍ ചെയ്തത്. ഇത് മന്ത്രിയുടെ മുന്നില്‍ പരാതിയായി കര്‍ഷകര്‍ ഉന്നയിച്ചു. കിഴിവ് ഇല്ലാതെതന്നെ നെല്ല് സംഭരിക്കാൻ മില്ലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതനുസരിച്ച് ശനിയാഴ്ച മുതല്‍ നെല്ല് സംഭരിക്കുമെന്നും മന്ത്രി പുറത്തേരി പാടശേഖരത്തിലെ കര്‍ഷകരെ അറിയിച്ചു. കൊയ്‌തെടുത്ത നെല്ല് എടുക്കാന്‍ മില്ലുകാരും ഏജന്റുമാരും വിട്ടുനിന്നതിനെത്തുടര്‍ന്ന് കര്‍ഷകര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. പുറത്തേരി പാടത്ത് കൊയ്‌തെടുത്ത നെല്ല് കരക്കെത്തിക്കാന്‍ മാര്‍ഗമില്ല. ഇതിന് ചെറിയ റോഡ് സൗകര്യം ഏര്‍പ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കണം. വിഷയം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെത്തുടര്‍ന്നാണ് മന്ത്രി നേരിട്ട് പാടശേഖരങ്ങളിൽ എത്തി കര്‍ഷകകരെ കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.