കൊട്ടിയം: വിപണിയിൽ കാൽക്കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ കൊട്ടിയം പൊലീസിന്‍റെ പിടിയിലായി. ഇവരിൽ നിന്നും 295 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. നെടുമ്പന മുട്ടക്കാവ് സാബിർ മൻസിൽ സാബിർ ആറൂഫ് (39),മുട്ടയ്ക്കാവ് നജുമ മൻസിലിൽ നജ്മൽ (27) എന്നിവരാണ് പിടിയിലായത്. ബംഗ്ളുരുവിൽ നിന്നും കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരവെയാണ് മൈലാപ്പൂരിൽ വെച്ച്ഡാൻസാഫ് ടീമും പൊലീസും ചേർന്ന് ഇവരെ പിടികൂടിയത്. കുറെ നാളുകളായി പൊലീസ് ഡാൻസാഫ് ടീം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഇവർ മയക്കുമരുന്നുമായി എത്തുന്നുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർക്കും ചാത്തന്നൂർ എ.സി.പി ക്കും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ കാറിൽ വന്ന ഇവരെ മൈലാപൂരിൽവെച്ച് പിടികൂടിയത്.
കാറിന്‍റെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ബംഗളൂരുവിൽ നിന്ന് പ്രതികൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊണ്ടിരുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് മയക്കുമരുന്നു ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ജില്ലയിൽ മയക്കുമരുന്ന് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചൻ, പാരിപ്പള്ളി സി.ഐ നിസാർ, ഡാൻസാഫ് എസ്.ഐ സായിസേനൻ, നിഥിൻ നളൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.