പരാതി നൽകിയ യുവതിക്ക് പൊലീസിന്‍റെ അധിക്ഷേപം, ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി

കൊല്ലം: അയൽവാസി അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും വീടാക്രമിക്കുകയും ചെയ്തതായി പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ ഇരവിപുരം പൊലീസ് കള്ളക്കേസിൽ കുടുക്കിയതായി പരാതി.

പൊലീസിനെ ആക്രമിച്ചുവെന്ന് കാട്ടി വ്യാജ കേസെടുത്ത് വൃക്കരോഗിയായ ഭർത്താവിനെ അറസ്റ്റ് ചെയ്ത് മർദിക്കുകയും റിമാൻഡിലാക്കുകയും ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ തന്നെ അധിക്ഷേപിച്ചതായും ഇരവിപുരം സ്വദേശിയായ ലക്ഷ്മി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇരവിപുരം സ്റ്റേഷനിലെ ഡ്രൈവറായ ദിലീപ്, എസ്.ഐമാരായ അരുൺഷാ, ജയേഷ്, പൊലീസുകാരനായ വിനു വിജയ് എന്നിവർക്കെതിരെയാണ് പരാതി. പരാതി ഇങ്ങനെ: ജൂലൈ 24ന് ഇരവിപുരത്ത് വീടിന് സമീപത്തെ കടയിൽവെച്ച് സുരേഷ് കുമാർ എന്നയാൾ മോശമായി പെരുമാറുകയും പിന്നാലെ വീട്ടിലുള്ളവരെ അസഭ്യം പറയുകയും ചെയ്തു.

തുടർന്ന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. രാത്രി എട്ടിന് തിരികെയെത്തിയപ്പോൾ സുരേഷ് കുമാറും വീട്ടുകാരും തങ്ങളുടെ വീടാക്രമിച്ചു. രാത്രി 10ന് രണ്ട് പൊലീസുകാർ എത്തിയെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുത്തില്ല. യുവതി ഇത് ചോദ്യം ചെയ്തതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. ദിലീപ് എന്ന പൊലീസുകാരൻ പരാതിക്കാരിയെ അധിക്ഷേപിച്ച് സംസാരിച്ചത് നാട്ടുകാരുമായി വാക്കേറ്റത്തിന് ഇടയാക്കി. യുവതിയുടെ ഭർത്താവ് ദീപു കടുത്ത രക്തസമ്മർദവും വൃക്കരോഗവും കാരണം ബുദ്ധിമുട്ടുന്നതിനാൽ ഈ സമയത്ത് വീട്ടിനുള്ളിലായിരുന്നു. എന്നാൽ, തുടർന്ന് എത്തിയ പൊലീസ് തങ്ങളെ ആക്രമിച്ചു എന്ന് ആരോപിച്ച് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

ആക്രമിച്ചവരെ കൊണ്ടുവന്നാൽ ഭർത്താവിനെ വിടാം എന്ന് പറഞ്ഞ് യുവതിയെ രാത്രി മുഴുവൻ സ്റ്റേഷന് മുന്നിൽ ഇരുത്തി. രാവിലെ ഇൻസുലിനും ആഹാരവും ഭർത്താവിന് നൽകണമെന്ന് പറഞ്ഞതിന് അധിക്ഷേപിച്ചു. യുവതി നൽകിയ കേസിൽ മൊഴി നൽകിയാൽ ഭർത്താവിനെതിരെ രണ്ട് കേസ് ചാർജ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

മൊഴി നൽകാതെയിരുന്നിട്ടും വൈകീട്ടോടെ ഭർത്താവിനെ റിമാൻഡ് ചെയ്തു. രോഗിയായ ഭർത്താവിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിക്കുകയും ചെയ്തു. ഭർത്താവ് ജാമ്യത്തിൽ ഇറങ്ങിയിട്ടും തങ്ങളുടെ വീട്ടിൽ പോകാൻ കഴിയാതെ മാറിത്താമസിക്കുകയാണ്. മർദനമേറ്റത് കാരണം ശാരീരികാസ്വസ്ഥതകൾ കൂടിയ ദീപു ചികിത്സയിലാണ്. എന്നാൽ, വീട്ടിൽപോലും ഇല്ലാതിരുന്നിട്ടും തങ്ങൾ അസഭ്യം പറയുകയാണെന്ന് കാട്ടി സുരേഷ് കുമാർ നൽകിയ പരാതിയിൽ തങ്ങൾക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണെന്നും അധിക്ഷേപം തുടരുകയാണെന്നും യുവതി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുകയും ഭർത്താവിനെ കസ്റ്റഡിയിൽ മർദിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമീഷൻ എന്നിവർക്കും ദമ്പതികൾ പരാതി നൽകിയിട്ടുണ്ട്

Tags:    
News Summary - The woman who filed the complaint was abused by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.