കൊല്ലം: ജില്ലയില്‍ ആഗസ്റ്റ് മൂന്നു വരെ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതി ജാഗ്രത നിർദേശം. ഏതു സാഹചര്യത്തെയും നേരിടാന്‍ സുസജ്ജ തയാറെടുപ്പുകളായെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. എല്ലാ വകുപ്പുകളുടെയും സാന്നിധ്യത്തില്‍ വിളിച്ച അടിയന്തര യോഗത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെല്ലാം 24 മണിക്കൂറും സേവനസന്നദ്ധരാകണമെന്ന് നിർദേശിച്ചു.
വിനോദസഞ്ചാരത്തിന് പൂര്‍ണ നിരോധനമാണെന്ന് കലക്ടര്‍ അറിയിച്ചു. ആവശ്യാനുസരണം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ ജില്ലയൊട്ടാകെ സംവിധാനം ഏര്‍പ്പെടുത്തിയെന്നും കലക്ടര്‍ പറഞ്ഞു.
കൺട്രോള് റൂമുകളും ഉദ്യോഗസ്ഥരും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന നിലയിലാണ്. വെള്ളം കയറിയ കിഴക്കന്‍ പ്രദേശത്ത് ആവശ്യമായ മുന്‍കരുതലെടുത്തതായി പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍ വ്യക്തമാക്കി. അച്ചൻകോവിലാറിന്റെ ഒഴുക്ക് അപകടനിലയിലെത്തിയിട്ടില്ല. എന്നാല്‍, കല്ലടയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. വില്ലുമലയില്‍ 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുറക്കാന്‍ തയാറെടുപ്പ് സ്വീകരിച്ചതായും പറഞ്ഞു. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിർദേശം നല്‍കിയതായി എ.ഡി.എം ആര്. ബീനാറാണി അറിയിച്ചു. മൂന്നു ദിവസത്തേക്കാണ് കര്‍ശന നിയന്ത്രണം. സമാന നിയന്ത്രണം മത്സ്യബന്ധനത്തിനും ഏര്‍പ്പെടുത്തി.
അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജം
അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ തയാറെടുപ്പുമായെന്ന് സിറ്റി-റൂറല്‍ പൊലീസ് മേധാവികള്‍ വ്യക്തമാക്കി. മണ്ണുമാന്തിയന്ത്രം, കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ സജ്ജമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിശ്ചിത എണ്ണം പൊലീസുകാരെ രാത്രിയും പകലുമായി ഡ്യൂട്ടിയില്‍ നിയോഗിച്ചു. തീവ്രമഴ സാഹചര്യം മുന്‍നിർത്തി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി സബ് കലക്ടര്‍ ചേതൻ കുമാര്‍ മീണ അറിയിച്ചു. സ്ഥിതിഗതി വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി അപകടമുന്നറിയിപ്പ് കഴിയും വരെ തുടര്‍യോഗങ്ങള്‍ ചേരും. മത്സ്യബന്ധന മേഖലയില്‍ കര്‍ശന നിരീക്ഷണവും നടത്തും. പരവൂര്‍ പൊഴിതുറന്നത് വഴി ഒഴുക്ക് സുഗമമാണെന്നും അപകട ഭീഷണിയില്ലെന്നും മേജര്‍ ഇറിഗേഷന്‍ പ്രതിനിധി വ്യക്തമാക്കി. ട്രോളിങ് നിരോധനം കഴിഞ്ഞ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.