കൊട്ടിയത്ത് ആർ.ഇ വാളിൽ കാണപ്പെട്ട വിള്ളലുകളും തള്ളലും

ദേശീയപാത 66 വികസനം; കൊട്ടിയത്ത് ആർ.ഇ പാനലുകൾ തകരുന്നു, ജനം ഭീതിയിൽ

കൊട്ടിയം: ദേശീയപാത 66 വികസന ഭാഗമായി കൊട്ടിയം, പറക്കുളം മേഖലകളിൽ നിർമിക്കുന്ന മൺമതിലുകൾ വാഹനങ്ങൾ ഓടിത്തുടങ്ങും മുമ്പേ തകർച്ചയിലേക്ക്. ടാറിങ് ജോലികൾക്കായി മുകളിൽ ഹെവി വാഹനങ്ങൾ കയറിയതോടെ ഭിത്തിയിലെ കോൺക്രീറ്റ് പാനലുകൾ മണ്ണിന്റെ സമ്മർദം താങ്ങാനാവാതെ പൊട്ടിത്തെറിക്കുന്ന അവസ്ഥയാണ്. നേരത്തെ കേടുപാടുകൾ തീർത്ത ഭാഗങ്ങളിൽ പോലും വീണ്ടും തകർച്ച പ്രത്യക്ഷപ്പെടുന്നത് നിർമാണത്തിലെ അശാസ്ത്രീയതയിലേക്കാണ് വിരൽചൂണ്ടുന്നത്.

നിർമാണവേളയിൽ ക്രെയിൻ തട്ടി പാനലുകളുടെ മൂലകൾ പൊട്ടിയതാണെന്നായിരുന്നു കരാർ കമ്പനിയായ 'ശിവാലയ'യുടെ ആദ്യ വിശദീകരണം. ഇതേത്തുടർന്ന് പണി പൂർത്തിയായ പലയിടങ്ങളിലും ഇവർ സിമന്റ് ഉപയോഗിച്ച് 'പാച്ച് വർക്ക്' നടത്തി തകർച്ച മറച്ചുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്‌ച ടാറിങ്ങിനായുള്ള ടിപ്പറുകളും റോഡ് റോളറുകളും ഹൈവേയുടെ മുകളിൽ കയറിയതോടെ മുമ്പ് അറ്റകുറ്റപ്പണി നടത്തിയ അതേ പാനലുകളിൽ പലയിടത്തായി ഭാഗങ്ങൾ അടർന്ന് വീണു. മണ്ണിന്റെ കനത്ത സമ്മർദം മൂലം മതിൽപ്പാളികൾ താഴേക്ക് അമരുന്നതാണ് ഈ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കൊട്ടിയത്ത് ഉയരപാതയിലൂടെ പൊതുജനങ്ങൾക്കുള്ള വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടില്ല. പണി നടത്തുന്ന വാഹനങ്ങൾ കയറിയപ്പോൾതന്നെ പാനലുകളുടെ മൂലകൾ അടർന്നുവീഴുകയാണെങ്കിൽ, ഭാവിയിൽ ആയിരക്കണക്കിന് ചരക്ക് ലോറികൾ ഒരേസമയം പോകുമ്പോൾ ഈ മൺമതിൽ പൂർണമായും തകർന്നുവീഴുമെന്ന് ഉറപ്പാണ്. കഴിഞ്ഞമാസം പാനലുകൾ പുറത്തേക്ക് തള്ളി വന്ന പറക്കുളം ഭാഗത്താണ് കൂടുതലായും പുതിയ തകർച്ചകൾ ഉണ്ടായിരിക്കുന്നത്.

മൈലക്കാട് അപകടം നടന്ന ഭാഗത്ത് മണ്ണ് പരിശോധന നടത്തിയപ്പോൾ എട്ട് മീറ്ററോളം ആഴത്തിൽ ചളിയാണെന്ന് ബോധ്യപ്പെട്ടു. കൊട്ടിയത്ത് ഉൾപ്പെടെ പണികൾ 80 ശതമാനം തീർന്ന ശേഷമാണ് മണ്ണ് പരിശോധന നടത്തിയത്. അടിസ്ഥാന പരിശോധനകൾ നടത്താതെയാണ് നിർമാണം നടത്തിയത് എന്നതിന് തെളിവാണ് മൈലക്കാട് അപകടവും കൊട്ടിയം, പറക്കുളം മേഖലകളിൽ കാണുന്ന വിള്ളലുകളും തകർച്ചയും.

അടിത്തറ ദുർബലമായ പ്രദേശത്തെ മണ്ണിന്റെ സമ്മർദം കാരണം അടർന്ന് പോകുന്ന പാനൽ ഭാഗങ്ങൾ സിമന്റ് പൂശി മൂടിവെക്കാനാണ് കരാർ കമ്പനി ശ്രമിക്കുന്നത്. പറക്കുളത്ത് കഴിഞ്ഞമാസം പുറത്തേക്ക് തള്ളിവന്ന ആർ.ഇ പാനലുകൾ ഇപ്പോൾത്തന്നെ വെളിയിലേക്ക് ഊരിയെടുക്കാൻ പറ്റുന്ന അത്രയും അയഞ്ഞ അവസ്ഥയിലാണെന്നും ഇത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകുന്നു.

കൊട്ടിയത്ത് സ്വാകാര്യ പമ്പിന് മുന്നിലും പറക്കുളത്തും ഉയരപ്പാതയിൽ മുമ്പുണ്ടായ വിള്ളലുകൾ കരാർ കമ്പനി പൊലീസ് സംരക്ഷണയിൽ ഒരു പഠനവും നടത്താതെ ടാറിട്ട് മൂടിയിരുന്നു. കൊട്ടിയം സംയുക്ത സമരസമിതി പൊതുമരാമത്ത് വകുപ്പിന് നൽകിയ പരാതിയുടെ മറുപടി പ്രകാരം ദേശീയപാതയിലെ സ്ട്രക്ചറുകളെക്കുറിച്ച് പഠിക്കാൻ 10 വിദഗ്ധ ഏജൻസികളെ നിയമിച്ചിട്ടുണ്ടെന്നും ‘സാമൂഹിക പരിഗണനകൾ’ കൂടി കണക്കിലെടുത്ത് മാത്രമേ പുനർനിർമാണ തീരുമാനമെടുക്കൂവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തകർന്നുകൊണ്ടിരിക്കുന്ന മൺമതിൽ പൂർണമായും പൊളിച്ചുനീക്കി പറക്കുളത്തും കൊട്ടിയം ജങ്ഷന് ഇരുവശത്തേക്കും ഓരോ കിലോമീറ്റർ വീതവും തൂണിലുള്ള മേൽപ്പാലം അനുവദിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കൊട്ടിയം സംയുക്ത സമരസമിതി അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ സമരസമിതി ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്യും

Tags:    
News Summary - National Highway 66; RE panels are collapsing, people are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.