കൊട്ടിയം: സുരക്ഷയൊരുക്കാതെയുള്ള ദേശീയപാത നിർമാണത്തിനെതിരെ കൊട്ടിയം പൗരവേദി കൊല്ലം ജില്ല ലീഗൽ സർവിസ് അതോറിറ്റി മുമ്പാകെ നൽകിയ ഹരജിയിൽ കൊല്ലം കലക്ടർ, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ, കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, എന്നിവർ തിങ്കളാഴ്ച അതോറിറ്റി മുമ്പാകെ ഹാജരാകാൻ അതോറിറ്റി സെക്രട്ടറി നിർദേശിച്ചു.
ജനങ്ങൾക്കും വഴിയാത്രികർക്കും വേണ്ടത്ര സുരക്ഷ ഏർപ്പെടുത്താത്തതിനാൽ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ച സാഹചര്യത്തിലാണ് കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ അതോറിറ്റി മുമ്പാകെ രണ്ടാമതും ഹരജി നൽകിയത്.
നേരത്തേ കൊട്ടിയം പൗരവേദി ഇതേ വിഷയത്തിൽ നൽകിയിരുന്ന ഹരജി സുരക്ഷാ നടപടി സ്വീകരിച്ചതിന്റെയും സുരക്ഷ ഒരുക്കുമെന്ന ഉറപ്പിലുമാണ് തീർപ്പാക്കിയത്.
അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും നിരുത്തരവാദപരമായ പ്രവർത്തനം മൂലം ദിവസങ്ങൾക്കുള്ളിൽ കൊട്ടിയം മേഖലയിൽ രണ്ട് അപകടമരണമാണ് ഉണ്ടായത്. സുരക്ഷ ഒരുക്കാതെയുള്ള നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് ഹരജിയിൽ ആരോപിക്കുന്നു. പരാതിയിൽ ആവശ്യപ്പെട്ട കൊട്ടിയം ജങ്ഷനിലെ സർവിസ് റോഡ് ടാറിങ് കഴിഞ്ഞദിവസം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.