മൈലക്കാട്ട് റോഡ് തകർന്ന ഭാഗം നിരപ്പാക്കിയിട്ടിരിക്കുന്നു
കൊട്ടിയം: മൈലക്കാട് ദേശീയപാതയുടെ ഭാഗമായ ഉയരപ്പാതയും സർവിസ് റോഡും തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈലിങ് നിർബാധം വൈകുന്നു. തകർന്ന ഉയരപ്പാതയിലെ മണ്ണ് പൂർണമായും നീക്കി തറനിരപ്പാക്കിയിട്ടും പലഭാഗത്തും മാസങ്ങളായി പൈലിങ് തുടർന്നുകൊണ്ടേയിരിക്കുകയാണ്. പൈലിങ് സംബന്ധിച്ച് റിപ്പോർട്ടുകൾ കരാർ കമ്പനിയോ നാഷനൽ ഹൈവേ അതോറിറ്റിയോ പുറത്തുവിടുന്നതും ഇല്ല. ദേശീയപാതയുടെ ഭാഗമായ ഉയരപ്പാത നിർമ്മാണം നടക്കവേ മൈലക്കാടാണ് ഉയരപ്പാതയും സർവിസ് റോഡുകളും തകർന്നത്.
അന്ന് സംഭവസ്ഥലം സന്ദർശിച്ച ഹൈവേ അതോറിറ്റിയുടെ ഉന്നതരും ജില്ല ഭരണകൂടവും വിദഗ്ധസമിതി സ്ഥലം സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, മാസങ്ങൾ പലതുകഴിഞ്ഞിട്ടും വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. പ്രദേശവാസികളുടെ ആശങ്ക മാറണമെങ്കിൽ പൈലിങ് റിപ്പോർട്ടും വിദഗ്ധസമിതിറിപ്പോർട്ടും പുറത്തുവിടാൻ അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
റോഡ് തകർന്ന സ്ഥലത്ത് പത്തോളം ഇടങ്ങളിൽ ഇതിനകം പൈലിങ് നടത്തിക്കഴിഞ്ഞു. ഇപ്പോഴും ചില സ്ഥലങ്ങളിൽ പൈലിങ് നടക്കുന്നുണ്ട്. മൈലക്കാട് നിർമിച്ചിട്ടുള്ള ഫ്ലൈ ഓവറിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് റോഡ് തകർന്നത്. ഇവിടെ മാത്രമാണ് മണ്ണ് നീക്കിയിട്ടുള്ളത്. ഫ്ലൈ ഓവറിന് കിഴക്കുവശം ഒന്നുംതന്നെ ചെയ്തിട്ടില്ല. ഇവിടെ ഭാഗം ചതുപ്പ് പ്രദേശമാണെന്നാണ് പ്രദേശവാസികളും ഇതുസംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധരും പറയുന്നത്. ഇങ്ങനെ പോയാൽ ഇവിടെ തൂണുകളിൽ ഉയരപ്പാത നിർമിക്കുന്നത് നീണ്ടുപോകാൻ ഇടയുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലത്തിനുമുമ്പുതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.