കൊട്ടാരക്കര കെ.ഐ.പി വളപ്പിലെ വൻമരങ്ങൾ അപകടാവസ്ഥയിലായ നിലയിൽ
കൊട്ടാരക്കര: കൊട്ടാരക്കര കെ.ഐ.പി വളപ്പിലെ വൻമരങ്ങൾ അപകടസാഹചര്യത്തിൽ; കടപുഴകിയാൽ പതിക്കുക എം.സി റോഡിലേക്ക്. എപ്പോഴും വാഹനത്തിരക്കുള്ള റോഡിലേക്ക് മരങ്ങൾ വീണാൽ വലിയ ദുരന്തത്തിനിടയാക്കും. കല്ലട ഇറിഗേഷൻ പ്രോജക്ട് ഹെഡ് ഓഫിസ് വളപ്പിലെ മരങ്ങൾ മുമ്പും റോഡിലേക്ക് വീണ് അപകടങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ചെറിയ മരവും കുന്നും റോഡിലേക്ക് പതിച്ചിരുന്നു. അത് വലിയ ദുരന്തങ്ങളിലേക്ക് എത്തിയില്ലെന്ന് മാത്രം. ഇപ്പോൾ മൂന്ന് മരങ്ങളാണ് പ്രധാനമായും റോഡിലേക്ക് ആഞ്ഞ് നിലകൊള്ളുന്നത്. കുന്നിന്റെ മുകളിലായതിനാൽ അപകടസാധ്യത കൂടുതലുമാണ്.
കൊട്ടാരക്കര പുലമൺ കവലയിൽ നിന്ന് അധിക ദൂരമില്ലാത്ത ഭാഗമാണിത്. അതുകൊണ്ടുതന്നെ എപ്പോഴും വാഹനങ്ങളും കാൽനടക്കാരും ഇവിടെയുണ്ടാകും. പുലമൺകവലയിലെ സിഗ്നൽ ലൈറ്റിൽപെടാതെയും വാഹനക്കുരുക്കിൽനിന്ന് രക്ഷനേടിയും കെ.ഐ.പി വളപ്പിലൂടെ സബ് ജയിൽ റോഡുവഴിയാണ് ചെറിയ വാഹനങ്ങൾ കൊല്ലം-തിരുമംഗലം ദേശീയപാതയിലെത്തുന്നത്. രാത്രികാലങ്ങളിലും ഇതുവഴി വാഹനങ്ങൾ പോകുന്നുണ്ട്. ഈ പാതയോരത്തും മരങ്ങൾ അപകടാവസ്ഥയിലാണ്. മരങ്ങൾ മുറിച്ചുമാറ്റിയും ശിഖരങ്ങൾ വെട്ടിമാറ്റിയും അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് പൊതു ആവശ്യം.
എം.സി റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയാണ് ഇവിടത്തെ മരങ്ങൾ. ശിഖരങ്ങളിൽ മുക്കാൽ പങ്കും റോഡിന്റെ മുകളിലായിട്ടാണുള്ളത്. കുന്നിന്റെ മുകളിലായതിനാൽ വലിയ കാറ്റടിച്ചാൽ മറിയാനുള്ള സാധ്യതയും ഏറെയുണ്ട്. എം.സി റോഡിന്റെ വശത്തായി വാഹന പാർക്കിങ്ങിന് സ്ഥലം ക്രമീകരിച്ചിരിക്കുന്നതും ഇതിന് സമീപത്തായാണ്. ഇവിടെ കുന്നിടിഞ്ഞിറങ്ങുന്നത് പതിവാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ ഈ ഭാഗത്തുമുണ്ട്. മഴയും കാറ്റും തുടർന്നാൽ വരുംദിനങ്ങളിൽ കൂടുതൽ അപകടസാധ്യതയുമുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കനക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിന് മുമ്പ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്നാണാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.