കൊല്ലം: കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിട്ടാൽ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിപ്പെടാം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും നിരത്തിലെയും കടകളിലെയും തിരക്കിനു കുറവില്ല. പരിശോധനയും പിഴ ഇൗടാക്കലും ബോധവത്കരണവുമൊക്കെ നടക്കുന്നെങ്കിലും കോവിഡിനോടുള്ള ജാഗ്രത ചിലർ കൈവിടുന്നെന്ന ആശങ്കയുമുണ്ട്. ആർക്കോ വേണ്ടി മാസ്ക്കുകൾ ധരിക്കുന്ന സമീപനമാണ് പലർക്കും. മുഖത്തുനിന്ന് മാസ്ക് താഴ്ത്തി െവക്കുന്നവർ ഇപ്പോഴും ഏറെയാണ്.
വീടുകളിൽ തന്നെ കഴിയുന്നവരിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ, ജാഗ്രതയും കരുതലും കൈവിടരുതെന്നാണ് മുന്നറിയിപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ, ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചുവീഴുന്ന വാർത്തകൾ വരുമ്പോഴും നമ്മുടെ നാട്ടിൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന മാനസികാവസ്ഥ ചിലരിലുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ജില്ലയിലെ മിക്ക ആശുപത്രികളും കോവിഡ് രോഗികളാൽ നിറഞ്ഞു കഴിഞ്ഞു. അത്യാവശ്യഘട്ടത്തിൽ ആശുപത്രികളിൽ വിളിച്ചാൽ പ്രവേശനം ലഭിക്കാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവായ ഒരു അഭിഭാഷകൻറ ഭാര്യക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ, വിവിധ ആശുപത്രികളിൽ ബന്ധപ്പെട്ടെങ്കിലും എങ്ങും ഒഴിവില്ലായിരുന്നു.
ഒടുവിൽ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രത്യേക ബെഡ് ഒരുക്കിയാണ് രോഗിയെ പ്രവേശിപ്പിച്ചത്. നല്ല സ്വാധീനമുള്ളവർക്കുപോലും ഇതാണ് സ്ഥിതി എന്ന് ഓർക്കുകയെന്ന് കാട്ടി സഹപ്രവർത്തകനായ അഭിഭാഷകൻ വിഷയം സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ചത് വൈറലായി. കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നാടെത്തിയാൽ ഉത്തരേന്ത്യയിലേതുപോലെ ചികിത്സ തേടി രോഗികൾ ഉഴലുന്ന അവസ്ഥ വരാതിരിക്കാൻ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.