സ്വന്തമായി 75 സെന്‍റ് പുരയിടം; മുഴുപ്പട്ടിണിയിൽ വയോധികൻ

ഓയൂർ: ലക്ഷക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിട്ടും ഒറ്റപ്പെട്ട് മുഴുപ്പട്ടിണിയിൽ വയോധികൻ മൺകുടിലിൽ. വെളിനല്ലൂർ പഞ്ചായത്തിൽ അമ്പലംകുന്ന് വാർഡിൽ കിളിയൂർ മൂഴിയിൽ വീട്ടിൽ പ്രകാശ് (68) എന്ന വയോധികനാണ് ഈ ദുർഗതി. ഉറ്റവരോ ഉടയവരോ ആശ്രയത്തിനില്ലാത്ത ഇദ്ദേഹം ഏഴു വർഷം മുമ്പ് സ്വന്തമായി മണ്ണ് കൊണ്ട് നിർമിച്ച കുടിലിലാണ് താമസം. ഓല പാകിയ മേൽക്കൂര ദ്രവിച്ചതോടെ മൂന്നുനാല് വർഷം മുമ്പ് ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിരുന്നു. കാലക്രമേണ അതും വിണ്ടുകീറി. മഴയിൽ ചോർന്നൊലിക്കുന്നത് കാരണം നിലത്ത് കിടന്നുറങ്ങാൻ കഴിയാതെ ഇരുന്ന് നേരം വെളുപ്പിക്കുകയാണിദ്ദേഹം. ആരെങ്കിലുമെത്തിക്കുന്ന ഭക്ഷണം പോലും ഉള്ളിൽ സൂക്ഷിക്കാൻ കഴിയില്ല. 75 സെന്‍റ് വസ്തു സ്വന്തമായി ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്. കാട് മൂടിയ ഈ വസ്തുവിലാണ് കുടിൽകെട്ടി താമസം. തെങ്ങുകയറ്റ തൊഴിലാളിയായ പ്രകാശ് 35 വർഷം മുമ്പ് ചാത്തന്നൂർ ചിറക്കര സ്വദേശിനിയെ വിവാഹം കഴിച്ചു. ഇതിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. 20 വർഷം ദമ്പതികൾ പിണങ്ങിപ്പിരിഞ്ഞതോടെയാണ് പ്രകാശ് ഒറ്റപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ചിലർ മനോരോഗ ചികിത്സകേന്ദ്രത്തിലെത്തിച്ചു. ഏറെ നാളത്തെ ചികിത്സക്കുശേഷം അസുഖം ഭേദമായിട്ടും ആരും കൂട്ടിക്കൊണ്ടു പോകാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഇദ്ദേഹത്തെ അമ്പലംകുന്ന് കിളിയൂരിൽ വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കിവിട്ടു. ഇതിനിടെ, ഇദ്ദേഹത്തിന്‍റെ വീട് പൂർണമായും നശിച്ച് വാസയോഗ്യമല്ലാതായി. തുടർന്ന്, പ്രകാശ് പിന്നീട് അമ്പലംകുന്നിലും പരിസരത്തുമുള്ള സ്ഥാപനങ്ങളിൽ ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചുപോന്നത്. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. ബന്ധത്തിലെ ഒരു സഹോദരിയും മകളും വല്ലപ്പോഴും കൊണ്ടുകൊടുക്കുന്ന ആഹാരം കഴിച്ചും വാങ്ങിക്കൊടുക്കുന്ന അരി വേവിച്ചുമാണ് ജീവൻ നിലനിർത്തുന്നത്. വെളിനല്ലൂർ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ആരോഗ്യവകുപ്പും പൊലീസ് ഉദ്യോഗസ്ഥരും മുൻകൈയെടുത്ത് ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.