കാർ മോഷ്ടാവ് 20 വർഷത്തിനുശേഷം പിടിയില്‍

അഞ്ചൽ: കാര്‍ കവര്‍ച്ച ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വര്‍ഷത്തിനു ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാവക്കാട് ചാഴൂര്‍ കരിക്കംപീടികയില്‍ സായിപ്പ്കുട്ടി എന്ന ഷംസുദീന്‍ (62) ആണ് പിടിയിലായത്. 2002 ജൂണിൽ അഞ്ചൽ കൈതാടിയില്‍ ശ്രീലകം വീട്ടില്‍ ഡോ. യോഗോഷിന്‍റെ മാരുതി സെന്‍ കാര്‍ മോഷണം പോയ കേസില്‍ ഒന്നാം പ്രതിയായ തിരുവനന്തപുരം പാങ്ങോട് ലക്ഷംവീട് കോളനിക്കു സമീപം നൗഷാദ് എന്ന ഫിറോസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാർ തൃശൂരിലെത്തിച്ച് ചാവക്കാട് വലിയകത്ത്കടയില്‍ മൗസ് മജീദ്‌ എന്ന ഷംസുദീന് വില്‍ക്കുകയും ചെയ്തു. കാറിന്‍റെ രജിസ്ട്രേഷൻ നമ്പര്‍ മാറ്റി വ്യാജ നമ്പര്‍ പതിച്ചാണ് ഉപയോഗിച്ചുവന്നിരുന്നത്. ഒന്നാം പ്രതിയായ ഫിറോസ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഷംസുദീന്‍ ഒളിവില്‍ പോകുകയായിരുന്നു. കേസിലെ മൂന്നാം പ്രതി മൗസ് മജീദ്‌ മറ്റൊരു സംഘട്ടനത്തെത്തുടർന്ന് കുത്തേറ്റ് മരിക്കുകയും ചെയ്തു. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദീപു, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് ഷംസുദീനെ അറസ്റ്റ് ചെയ്തത്. മോഷണം അടിപിടിയടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു. ചിത്രം കാർ മോഷണക്കേസിൽ 20 വർഷത്തിനുശേഷം പിടിയിലായ ഷംസുദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.