ബസുകൾ ചെമ്മന്തൂർ പോകുന്നില്ല; കെ.എസ്.ആർ.ടി.സിക്ക് വരുമാന നഷ്ടം

പുനലൂർ: പത്തനാപുരം റൂട്ടിലെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ പോകണമെന്ന നിർദേശം പാലിക്കാത്തതിനാൽ വൻ വരുമാന നഷ്ടം. പത്തനാപുരം ഭാഗത്ത് നിന്നുള്ള ബസുകൾ പ്രൈവറ്റ് സ്റ്റാൻഡിൽ പോയശേഷം തിരികെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തണമെന്നാണ് മുമ്പ് നിർദേശം നൽകിയിരുന്നത്. സൗകര്യ ബസുകളുമായി കടുത്ത മത്സരമുള്ള റൂട്ടാണിത്. യാത്രക്കാരുടെ സൗകര്യം, വരുമാന വർധന, പുനലൂർ ഡിപ്പോയിലെ തിരക്ക് ഒഴിവാക്കൽ എന്നിവ പരിഗണിച്ചായിരുന്നു ഈ തീരുമാനം നടപ്പാക്കിയത്. ഇത്​ നടപ്പാക്കാൻ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും നിയമിച്ചിരുന്നു. ചെമ്മന്തൂർ, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്, പോസ്റ്റോഫിസ് ജങ്ഷൻ, താലൂക്കാശുപത്രി തുടങ്ങിയ ഭാഗത്തുള്ള യാത്രക്കാരുടെ സൗകര്യവും എണ്ണവും പരിഗണിച്ചായിരുന്നു ഇത്. പുനലൂരിൽ അവസാനിക്കുന്ന ചെയിൻ സർവിസ് അടക്കം ഓർഡിനറി ബസുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെയേയുള്ളൂ. കോടതി സമുച്ചയം അടക്കം നിരവധി സ്ഥാപനങ്ങളിൽ പോകേണ്ട പത്തനാപുരം റൂട്ടിലുള്ള യാത്രക്കാർ ഇപ്പോൾ സ്വകാര്യ ബസിനെയാണ് ആശ്രയിക്കുന്നത്. ഇതുകാരണം പകുതി യാത്രക്കാർ നഷ്ടപ്പെടുന്ന സാഹചര്യമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. അടുത്തിടെ വരെ കെ.എസ്.ആർ.ടി.സി ബസുകൾ ചെമ്മന്തൂർവരെ എത്തിയിരുന്നു. ഇതിനുശേഷവും നിർദേശത്തിന് മാറ്റം വന്നിട്ടില്ലെങ്കിലും ബസ് ജീവനക്കാർ ഇത് പാലിക്കാൻ തയാറല്ല. ബസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോകണമെന്ന നിർദേശം നൽകാൻ ഡിപ്പോ അധികൃതരും തയാറല്ല. ഇതുകാരണം പത്തനാപുരം ഭാഗത്തുനിന്ന്​ കെ.എസ്.ആർ.ഡി.സിയിൽ വരുന്ന യാത്രക്കാർ പുനലൂരിലെത്തുമ്പോൾ പ്രൈവറ്റ് സ്റ്റാൻഡിൽ പോകുന്നില്ലെന്ന് അറിയുന്നതോടെ ബസ് ജീവനക്കാരുമായി വഴക്കുണ്ടാകുന്നതും പതിവാണ്. ഈ യാത്രക്കാർ ഡിപ്പോയിൽ ഇറങ്ങിയശേഷം മറ്റ് ബസുകളിലോ ഓട്ടോയിലോ വേണം ചെമ്മന്തൂർ ഭാഗത്തേക്ക് പോകേണ്ടത്. ഇത് യാത്രക്കാർക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.