വഴിയൊരുക്കിയാൽ എത്തും, മിനിക്കോയ് സർവിസ്

കൊല്ലം: ലക്ഷദ്വീപ് ദ്വീപസമൂഹത്തിന്‍റെ ഭാഗമായ മിനിക്കോയിയിലേക്ക് കൊല്ലത്തുനിന്ന് കപ്പൽ സർവിസ് ആരംഭിക്കാനുള്ള വഴിതെളിയുന്നു. മിനിക്കോയ് യാത്ര കപ്പൽ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിശദ പരിശോധനക്ക് ഉന്നതതല ലക്ഷദ്വീപ് ഉദ്യോഗസ്ഥ സംഘം കൊല്ലം തുറമുഖം സന്ദർശിക്കും. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉറപ്പുനൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം -മിനിക്കോയ് യാത്ര കപ്പൽ സർവിസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് സന്ദർശനത്തിന് തീരുമാനമായത്. മിനിക്കോയിയുമായി ഏറ്റവും അടുത്ത് കിടക്കുന്ന കൊല്ലം തുറമുഖത്തുനിന്ന് യാത്രാക്കപ്പൽ സർവിസുകൾ ആരംഭിക്കുന്നതിന്‍റെ ഗുണഫലങ്ങളെക്കുറിച്ച് എം.പി വിശദീകരിച്ചു. കപ്പൽ സർവിസ് ലക്ഷദ്വീപിന് ഗുണകരമായതിനാൽ വളരെ അനുഭാവപൂർവമായ നിലപാടാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടതിനെ തുടർന്നാണ് യാത്ര കപ്പൽ സർവിസ് സംബന്ധിച്ച ചർച്ച നടന്നത്. അനുകൂല സാഹചര്യം പരിഗണിച്ച് സംസ്ഥാന സർക്കാർ കൂടുതൽ കാര്യക്ഷമമായി വിഷയത്തിൽ ഇടപെടണമെന്നും കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ മുൻകൈയെടുത്ത് പ്രവർത്തങ്ങൾ നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു. ഉന്നതതലയോഗത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ അൻമ്പരസു, ധനകാര്യ വകുപ്പ് സെക്രട്ടറി അമിത് സാതിജ, കലക്ടർ അസ്കർ അലി, യു.ടി അഡ്മിനിസ്ട്രേഷൻ സെക്രട്ടറി ശശാങ്ക് മണി ത്രിപതി, ഷിപ്പിങ് മന്ത്രാലയത്തിന്‍റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.