നഗരത്തെ മഞ്ഞക്കടലാക്കി ആരാധകര്‍

കൊല്ലം: ഐ.എസ്.എല്‍ ഫൈനല്‍ മത്സരം നടക്കുന്നത് ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലാണെങ്കിലും ജില്ലയിലും ഫൈനലിന്‍റെ ആവേശത്തിന് അതിരുകളുണ്ടായിരുന്നില്ല. ഫൈനല്‍ മത്സരത്തിന്‍റെ കിക്കോഫിന്​ മുമ്പുതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 'ആറാടി' ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ആറ്​ വര്‍ഷത്തിനുശേഷം ലഭിച്ച ഫൈനൽ സ്വപ്‌നതുല്യമാക്കുന്നതിന്‍റെ ഒരുക്കത്തിലായിരുന്നു രാവിലെ മുതല്‍ തന്നെ ഫുട്‌ബാള്‍ ആരാധകര്‍. ഞായറാഴ്ച വൈകീട്ടോടെ മഞ്ഞക്കടലായി നാടും നഗരവും ഫൈനലിനെ വരവേല്‍ക്കാനൊരുങ്ങി. കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഔദ്യോഗിക ആരാധക കൂട്ടമായ മഞ്ഞപ്പട അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഫാന്‍ പാര്‍ക്ക് നഗരത്തിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിലൊരുക്കിയിരുന്നു. ഡി.ജെ.ഉള്‍പ്പെടെയുള്ള സംഗീതവിരുന്നും ആരാധകര്‍ക്കായി മഞ്ഞപ്പട ഒരുക്കിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ കളികാണാന്‍ ഡി.ടി.പി.സിയും ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം ബിഗ്‌സ്‌ക്രീനില്‍ സൗകര്യമൊരുക്കിയിരുന്നു. കടപ്പാക്കട സ്‌പോര്‍ട്‌സ്‌ക്ലബ്, കടവൂര്‍ വായനശാല, കുരീപ്പുഴ എ.കെ.ജി ക്ലബ്, നഗരത്തിന്‍റെ ചെറുതും വലുതുമായ വിവിധ ക്ലബുകളുടെയും ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലും ഫുട്‌ബാള്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ ബിഗ്‌സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കൊച്ചുകുട്ടികളുള്‍പ്പെടെ നിരവധിപേരാണ് കൊമ്പന്മാരുടെ പോരാട്ടം കാണാന്‍ മഞ്ഞ ജേഴ്‌സിയുമണിഞ്ഞ് വിവിധ ഫാന്‍പാര്‍ക്കുകളില്‍ എത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്‍റെ സെമിഫൈനല്‍ മത്സരങ്ങള്‍കാണാന്‍ ജില്ലയില്‍ ഫാന്‍പാര്‍ക്കുകളില്ലാത്തതും ബിഗ്‌സ്‌ക്രീനില്ലാത്തതും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ മഞ്ഞപ്പടയുടെ ഉള്‍പ്പെടെയുള്ള ഫാന്‍പാര്‍ക്കുകളും ബിഗ്‌സ്‌ക്രീനുകളും നാടിന്‍റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച് കളികാണാന്‍ ആരാധകര്‍ക്ക് സൗകര്യമൊരുക്കിയത്. കൊല്ലം ബീച്ചില്‍ കളികാണാന്‍ കോര്‍പറേഷൻ ബിഗ്‌സ്‌ക്രീൻ സൗകര്യമൊരുക്കാത്തതിനെതിരെ ആരാധകരില്‍ ചിലര്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.