ഇൻഷുറൻസിന്‍റെ പേരിൽ പണംതട്ടാൻ നീക്കം; വി.ഇ.ഒക്ക് സസ്പെൻഷൻ

കടയ്ക്കൽ: ഇല്ലാത്ത ഇൻഷുറൻസിന്‍റെ പേരിൽ പണം തട്ടാൻ ശ്രമിച്ച കുമ്മിൾ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ കുളത്തൂപ്പുഴ സ്വദേശി കെ.വി. ജാൻസിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പി.എം.എ.വൈ പ്രകാരം പൂർത്തിയാക്കുന്ന വീടുകൾക്ക് 5000 രൂപ വീതം ഇൻഷുറൻസ് തുക അടയ്ക്കണമെന്നും ഇത് തന്‍റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഇവർ വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചു. 20 പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. പണം ആവശ്യപ്പെട്ടുള്ള വി.ഇ.ഒയുടെ ശബ്ദസന്ദേശം ഗ്രൂപ്പിൽ വന്നതോടെ ഉപഭോക്താക്കളിൽ ചിലർക്ക് സംശയമായി. അന്വേഷണത്തിൽ വീടുകൾക്ക് 1000 രൂപയിൽ താഴെ വരുന്ന ഇൻഷുറൻസാണുള്ളതെന്നും ബ്ലോക്കിൽനിന്ന് അവസാന ഗഡു നൽകുമ്പോൾ ഈ തുക കുറച്ചാണ് ലഭിക്കുകയെന്നും അറിഞ്ഞതോടെ ഗുണഭോക്താക്കൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥ പണം ആവശ്യപ്പെടുന്നതിന്‍റെ ഓഡിയോ സന്ദേശം ഉൾപ്പെടെയാണ് പരാതി നൽകിയത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിമൽ ചന്ദ്രൻ അന്വേണം നടത്തുകയും ഉദ്യോഗസ്ഥക്കെതിരെ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജാൻസിയെ സസ്പെൻഡ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.