ഒഴുകുന്ന സൗരോർജ പദ്ധതി: കരാറിന് ഒരു വയസ്സാകുന്നു; നടപടികൾ എങ്ങുമെത്തിയില്ല

ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ ഫ്ലോട്ടിങ് സോളാർ പദ്ധതിക്ക് കരാർ ഒപ്പിട്ട് ഒരുവർഷമാകാറായിട്ടും പ്രാരംഭപ്രവർത്തനം പോലും തുടങ്ങിയില്ല. കഴിഞ്ഞ മേയിലാണ് കരാർ ഒപ്പിട്ടത്. സ്ഥല ഉടമകളായ കർഷകരും പഞ്ചായത്തും ചേർന്ന് രൂപവത്കരിച്ച വെസ്റ്റ് കല്ലട നോൺ കൺവെൻഷനൽ എനർജി പ്രമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും കെ.എസ്.ഇ.ബിയുമായാണ് കരാർ. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ മുണ്ടകപ്പാടത്ത് 360 ഏക്കറിൽ 50 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതിയിൽ ഒന്നാംഘട്ടമായ 10 മെഗാവാട്ട് ഉൽപാദനത്തിനാണ് കരാറായത്. മഹീന്ദ്ര കമ്പനിക്കാണ് നിർമാണ ചുമതല. 2013ൽ ആരംഭിച്ച പദ്ധതിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളിൽനിന്ന് വയബിൾ ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ലഭിക്കാത്തതുമൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആദ്യഘട്ടം തന്നെ ഇതിനായി 18 കോടി രൂപ അനുവദിക്കുകയും ചെയ്തു. വെള്ളത്തിന് മുകളിൽ ഫ്ലോട്ട് സ്ഥാപിച്ച് അതിൽ സോളാർ പാനൽ ഘടിപ്പിച്ചാണ് വൈദ്യുതി ഉൽപാദനം നടത്തുന്നത്. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലത്തിന്‍റെ 260 ഏക്കർ കർഷകരുടേതും 100 ഏക്കർ പഞ്ചായത്തിന്‍റേതുമാണ്. 25 വർഷത്തേക്ക് വെസ്റ്റ് കല്ലട നോൺ കൺവെൻഷനൽ എനർജി പ്രമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിനെടുത്താണ് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബിക്ക് ഒരു യൂനിറ്റ് വൈദ്യുതി നൽകുന്നത് 3.75 രൂപക്കാണ്. പാട്ടത്തിന് ഭൂമി നൽകിയ വെസ്റ്റ് കല്ലട നോൺ കൺവെൻഷനൽ എനർജി പ്രമോട്ടേഴ്‌സിനും പഞ്ചായത്തിനും ലാഭവിഹിതമായി ഒരു യൂനിറ്റ് വൈദ്യുതിക്ക് 15 പൈസയും ലഭിക്കും. ഈ വർഷത്തെ ബജറ്റിലും പദ്ധതി നടത്തിപ്പിന് ഏഴ് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.