ആശ്വസിക്കാം ജാഗ്രതയോടെ

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നൂറിന് താഴെ കൊല്ലം: തുടർച്ചയായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നൂറിന് താഴെ എത്തിയതോടെ ആശ്വാസതീരത്ത് ജില്ല. രോഗവ്യാപനം കുറഞ്ഞത് ശുഭവാർത്തയാണെങ്കിലും വൈറസ് പൂർണമായും വിട്ടുപോയിട്ടില്ല എന്നത് കണക്കിലെടുത്ത് ജാഗ്രത കൈവെടിയരുതെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലാണ് തുടർച്ചയായി ജില്ലയിൽ പുതിയ രോഗികളുടെ എണ്ണം നൂറിൽ താഴെ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 84, ശനിയാഴ്ച 76, ഞായറാഴ്ച 86, തിങ്കളാഴ്ച 84 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗികണക്ക്. ഇതിനുമുമ്പ് 2021 മാർച്ച് 29ന് ആണ് ജില്ലയിൽ പ്രതിദിന രോഗികൾ നൂറിൽ താഴെ എത്തിയത്, 92 രോഗികൾ. കഴിഞ്ഞവർഷം നൂറിൽതാഴെ രോഗികളുണ്ടായ ഒരേ ഒരു ദിവസവും അന്നായിരുന്നു. ഒന്നാം തരംഗത്തിന് ശേഷം വ്യാപനം താഴേക്ക് പോയപ്പോൾപോലും തുടർച്ചയായി രോഗികളുടെ എണ്ണം ഇത്തരത്തിൽ കുറഞ്ഞിരുന്നില്ല. അതിനാൽതന്നെ നിലവിലെ സാഹചര്യം സർക്കാർ സംവിധാനങ്ങൾക്കും നാടിനും ഏറെ ആഹ്ലാദം പകരുന്നതാണ്. തിങ്കളാഴ്ച 1483 പേരെ പരിശോധിച്ചതിലാണ് 84 രോഗികളെ കണ്ടെത്തിയത്. 5.65 ശതമാനമാണ് ടി.പി.ആർ. വെന്‍റിലേറ്റർ, ഐ.സി.യു സംവിധാനങ്ങളിൽ വിരലിലെണ്ണാവുന്ന കോവിഡ് രോഗികൾ മാത്രമാണ് ഈ ദിവസങ്ങൾ പ്രവേശിക്കപ്പെടുന്നത്. നിലവിൽ അതിഗുരുതരാവസ്ഥയിൽ ഒരു രോഗിപോലും ജില്ലയിൽ ചികിത്സയിലില്ല. ............... ഇനി കോവിഡും നോൺ കോവിഡും ഒരുമിച്ച് കോവിഡ് വ്യാപനം മികച്ച രീതിയിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലും കോവിഡ്-നോൺ കോവിഡ് വ്യത്യാസമില്ലാതെ രോഗികളെ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച രോഗിയെത്തിയാൽ ഇനി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നത് ഉൾപ്പെടെ നടപടികൾ ഉണ്ടാകില്ല. അവർക്കും സാധാരണ രോഗികൾക്കൊപ്പം ചികിത്സ ലഭ്യമാക്കും. ഗർഭിണികൾക്കുൾപ്പെടെ ഇത് ബാധകമാണ്. താലൂക്കാശുപത്രികളിൽ കോവിഡ് ബാധിതയായ ഗർഭിണിയെത്തിയാൽ, സിസേറിയൻ വേണ്ട സാഹചര്യത്തിൽ ഒരു തിയറ്റർ മാത്രമാണ് ഉള്ളതെങ്കിൽ മാത്രം വിക്ടോറിയ ആശുപത്രിയിലേക്ക് വിടും. അല്ലാത്തപക്ഷം സിസേറിയനും താലൂക്ക് ആശുപത്രിയിൽതന്നെ ചെയ്യണമെന്നാണ് നിർദേശം. ഇത്തരത്തിൽ കോവിഡും കോവിഡിതര രോഗികളും ഒരുമിച്ച് പോകുന്ന സാഹചര്യമാകും ഇനി ആശുപത്രികളിൽ. .................. ജാഗ്രത വിടാതെ തുടരാം നിലവിൽ കേസുകൾ നന്നായി കുറഞ്ഞുവരികയാണ്. കോവിഡ്-കോവിഡ് ഇതര രോഗികളെ ഒരുമിച്ച് തന്നെ സ്വീകരിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയെങ്കിലും ജാഗ്രത കൈവിടാറായിട്ടില്ല. പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസമെങ്കിലും വിശ്രമിക്കണം. പനി തുടർന്നാൽ മാത്രം പരിശോധിച്ചാൽ മതി. 'മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം' എന്ന പ്രാഥമിക മുൻകരുതൽ മുറുകെപ്പിടിച്ച് കുറച്ച് നാൾകൂടി നമുക്ക് മുന്നോട്ടുപോയേ തീരൂ. എന്നാൽ, മാത്രമേ കോവിഡിനെ പൂർണമായും തോൽപിക്കാനാകൂ. ഡോ. ആർ. സന്ധ്യ, കോവിഡ് നോഡൽ ഓഫിസർ കൊല്ലം ................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.