(ചിത്രം) കൊല്ലം: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ ശിശുസൗഹൃദമാക്കുക എന്നത് സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ 126 പൊലീസ് സ്റ്റേഷനുകളിൽ ശിശു സൗഹൃദ ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതു വിപുലപ്പെടുത്തുന്നത്തിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. സംസ്ഥാനത്ത് പൊലീസിന്‍റെ വിവിധ ഓഫിസുകൾക്കും സ്റ്റേഷനുകൾക്കും നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇനി നിർമിക്കാനുള്ളവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ജില്ലയിൽ എഴുകോൺ പൊലീസിന് സ്വന്തം കെട്ടിടവും കൊല്ലം റൂറൽ ജില്ല പൊലീസ് ട്രെയിനിങ് സെന്‍ററും ഒരുങ്ങും. സി.ഐക്കും എസ്.ഐമാർക്കും പ്രത്യേക മുറികളും പരാതിക്കാർക്കും സന്ദർശകർക്കുമുള്ള വിശ്രമമുറികൾ, ഹാൾ, ടോയ്ലറ്റ് സംവിധാനം, ശിശുസൗഹൃദമുറി, ലോക്കപ് മറ്റ് ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, വീഡിയോ കോൺഫറൻസ് സംവിധാനങ്ങൾ എന്നിവയടങ്ങുന്ന കെട്ടിടമാണ് നിർമിക്കുന്നത്. 1.54 കോടി രൂപയാണ് പൊലീസ് സ്റ്റേഷനായി അനുവദിച്ചിട്ടുള്ളത്. എഴുകോൺ അറുപറക്കോണത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനിൽ അധ്യക്ഷതവഹിച്ചു. കെ. സോമപ്രസാദ് എം.പി, പി. അയിഷ പോറ്റി, കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ എ. ഷാജു, റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി, അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്. മധുസൂദനൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. സുമലാൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ശിവപ്രസാദ്, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രതീഷ് കിളിത്തട്ടിൽ, എഴുകോൺ ഗ്രാമപഞ്ചായത്ത് അംഗം വി. സുഹർബാൻ , കൊട്ടാരക്കര മുൻസിപ്പൽ കൗൺസിലർ വനജ രാജീവ്, കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷ്, കൊല്ലം റൂറൽ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം. രാജേഷ് , കൊല്ലം റൂറൽ കേരള പൊലീസ് അസോസിയേഷൻ പ്രസിഡന്‍റ് എം. വിനോദ്, എഴുകോൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ടി.എസ്. ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.