വൈദ്യുതി എത്താത്തിടത്ത് കുളം കുഴിച്ച് ജലപദ്ധതി; വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെള്ളമില്ല

(ചിത്രം) കുളത്തൂപ്പുഴ: കുളം നിര്‍മിച്ച് മോട്ടോറും സ്ഥാപിച്ചു; വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെള്ളമില്ല. ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ വില്ലുമല ആദിവാസി കോളനിയിലെ ആയിരവില്ലി കോണത്ത് ആദിവാസി വികസനത്തിനുള്ള ഫണ്ടുപയോഗിച്ച് എട്ടുവര്‍ഷം മുമ്പാണ് ജലസേചനത്തിനായി കുളം നിര്‍മിച്ച് പമ്പ് സെറ്റ് സ്ഥാപിച്ചത്. ജലക്ഷാമം നിമിത്തം കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാതിരിക്കാനായാണ് പദ്ധതി തയാറാക്കിയത്. സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിന് നടുവില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് കുളം നിര്‍മിച്ചത്. എന്നാല്‍, വൈദ്യുതി എത്തിയിട്ടില്ലാത്ത പ്രദേശത്ത് മോട്ടോര്‍ സ്ഥാപിച്ച അധികൃതര്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി എത്തിക്കുന്നതിനു യാതൊരു നടപടിയും കൈക്കൊണ്ടില്ല. പദ്ധതി തയാറാക്കുന്ന സമയത്തുതന്നെ പ്രദേശത്ത് ത്രീ ഫേസ് വൈദ്യുതി എത്തിയിട്ടില്ലെന്ന വസ്തുത അധികൃതര്‍ക്ക് അറിയാമെന്നിരിക്കെ ആദിവാസികളുടെ പേരിലുള്ള ഫണ്ട് ചെലവഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു കുളം നിര്‍മിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനു തൊട്ടു മുകളിലായി കുളത്തൂപ്പുഴ കൃഷിഭവന്‍റെ നേതൃത്വത്തില്‍ പത്തു സെന്‍റ് സ്ഥലത്ത് തൊണ്ണൂറുകളില്‍ നിര്‍മിച്ച നാലിരട്ടി വലിപ്പമുള്ളതും കടുത്ത വേനലില്‍പോലും വറ്റാത്തതുമായ മറ്റൊരു കുളം ഉണ്ടായിരിക്കെയാണ് പണം ചെലവഴിക്കാനായി മാത്രം ഉപയോഗമില്ലാത്ത പദ്ധതി നടപ്പാക്കിയത്. വെള്ളം ലഭിക്കാതെവന്നതോടെ പ്രദേശത്തെ നെല്‍കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാവാത്ത അവസ്ഥ വരികയും നെല്‍കൃഷി പൂര്‍ണമായും ഉപേക്ഷിച്ച കര്‍ഷകര്‍ വയലിനുള്ളില്‍ കുളം കുത്തി മറ്റു കാര്‍ഷികവിളകളുടെ കൃഷിയിലേക്ക് മാറുകയും ചെയ്തു. ഉപയോഗശൂന്യമായി മാറിയ മോട്ടോറും പമ്പ് ഹൗസും പൊളിച്ചുനീക്കി കുളത്തിന് സൗജന്യമായി വിട്ടുനല്‍കിയ കൃഷിസ്ഥലം തിരികെ കിട്ടണമെന്ന ആവശ്യവുമായി ആദിവാസി കുടുംബം രംഗത്തെത്തിയതോടെയാണ് ആയിരവില്ലികോണം ജലസേചന പദ്ധതി വീണ്ടും ജനശ്രദ്ധയിലേക്കെത്തുന്നത്. ദീര്‍ഘ വീക്ഷണമില്ലാതെ പദ്ധതി തയാറാക്കി ഫണ്ട് ചെലവഴിച്ചവരില്‍നിന്ന് തുക തിരികെ പിടിച്ച് കോളനിവാസികള്‍ക്ക് പ്രയോജനപ്പെടുന്നതരത്തില്‍ വിനിയോഗിക്കാന്‍ അധികൃതര്‍ തയാറാകണമെന്നതാണ് ആദിവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.