ദേശീയപാതക്കായി സ്ഥലമേറ്റെടുക്കൽ: കൊട്ടിയത്ത് കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി

കൊട്ടിയം: ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. നഷ്ടപരിഹാരം വാങ്ങിയവരുടെ ഭൂമിയിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റി തുടങ്ങിയത്. ഇത്തിക്കര മുതൽ മേവറം ബൈപാസ് വരെയുള്ള ഭാഗത്തെ സ്ഥലമേറ്റേടുപ്പിന്‍റെ ചുമതലയുള്ള വടക്കേവിളയിലെ തഹസീൽദാരുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളും മതിലുകളുമാണ് പൊളിച്ചുമാറ്റുന്നത്. തിങ്കളാഴ്ച രാവിലെ കൊട്ടിയം സിതാരാ ജങ്ഷനടുത്തെ സ്വകാര്യ ആശുപത്രിക്ക് എതിർവശത്തെ മതിൽ പൊളിച്ചു. ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നേരത്തേ പൊളിച്ചുമാറ്റൽ ജോലികൾ തുടങ്ങിയിരുന്നു. സ്ഥലമുടമകൾക്ക് അധികൃതരുടെ അനുവാദത്തോടെ സ്വന്തമായും പൊളിച്ചുനീക്കാവുന്നതാണ്. നഷ്ടപരിഹാര തുക വിതരണം നടത്തിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പലർക്കും ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇവർക്ക് ഉടൻ നൽകുമെന്നാണ് അധികൃതർ പറയുന്നത്. ഡെപ്യൂട്ടി കലക്ടർ ബി. രാധാകൃഷ്ണൻ, ലെയ്സൻ ഓഫിസർ എം.കെ. റഹ്​മാൻ, സ്പെഷ്യൽ തഹസീൽദാർ ബിപിൻ കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊളിച്ചുമാറ്റൽ ജോലികൾ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.