കെട്ടുകാളകളുടെ നീളം, വീതി എന്നിവ അപേക്ഷ ഫോറത്തിൽ രേഖപ്പെടുത്തി രജിസ്ട്രർ ചെയ്യണം ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണഭാഗമായി നടക്കുന്ന കാളകെട്ടുത്സവ നടത്തിപ്പിന് കർശന നിർദേശങ്ങളുമായി കലക്ടർ. ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് വിവിധ കരക്കാർ തമ്മിൽ മത്സരബുദ്ധിയോടെ ഭീമാകാരമായ നന്ദികേശ രൂപങ്ങൾ തയാറാക്കുന്നതാണ് ചില പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം വിലയിരുത്തി. കരകളിൽനിന്ന് എഴുന്നള്ളിക്കുന്ന കെട്ടുകാളകളുടെ നീളം, വീതി എന്നിവ ഭരണസമിതി നൽകുന്ന അപേക്ഷ ഫോറത്തിൽ രേഖപ്പെടുത്തി സെപ്റ്റംബർ ഒന്നിനകം ഫീസ് ഒടുക്കി രജിസ്ട്രർ ചെയ്യണം. രജിസ്ട്രർ ചെയ്യുന്ന കെട്ടുകാളകളെ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ എല്ലാ കെട്ടുകാള സമിതികളും അതത് പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ പേരുവിവരം നൽകണമെന്നും യോഗത്തിൽ നിർദേശിച്ചു. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടർ അഫ്സാന പർവീണിന്റെ അധ്യക്ഷതയിൽ, വിവിധ സർക്കാർ വകുപ്പുകൾ ക്ഷേത്ര ഭരണസമിതി, കാളകെട്ടു സമിതി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ കെട്ടുകളകളും ഉത്സവദിവസം വൈകീട്ട് ആറിന് മുമ്പ് പടനിലത്ത് എത്തിക്കണം. തുടർന്ന് നേരത്തേ നിശ്ചയിച്ചു നൽകിയിട്ടുള്ള സ്ഥലത്തുമാത്രം പ്രദർശനത്തിന് വെക്കണം. ഏറ്റവും ഉയരം കൂടിയ കാളകൾ ആദ്യം പടനിലത്ത് എത്തിക്കുന്നതരത്തിൽ സമയം ക്രമീകരിക്കണം. ഇതുമായി ബന്ധപ്പെട്ട നിർദേശം ഭരണസമിതി എല്ലാ കാളകെട്ടു സമിതികൾക്കും നൽകണം. ഉത്സവദിവസം വിശ്ചേദിക്കുന്ന വൈദ്യുതി ബന്ധം അന്നേ ദിവസം രാത്രി ഏഴിന് മുമ്പായി പുനഃസ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് നടപടിയെടുക്കണം. എല്ലാ കെട്ടുകാള സമിതി ഭാരവാഹികളും ഓച്ചിറ പൊലീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഇവരുടെ ഫോൺ നമ്പരുകൾ ഭരണസമിതി ശേഖരിച്ച് കരുനാഗപ്പള്ളി എ.സി.പിക്ക് കൈമാറണം. കെട്ടുകാളയുടെകൂടെ ഘോഷയാത്രയിൽ ഉടനീളം കാളകെട്ട് സമിതിയുടെ ചെലവിൽ വിഡിയോ റെക്കോർഡ് ചെയ്യണം. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ആദ്യ ആഴ്ച ബന്ധപ്പെട്ടവരുടെ അവലോകനയോഗം താലൂക്ക് ഓഫിസിൽ ചേരണമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ എ.ഡി എം. ബീനാറാണി, സബ് കലക്ടർ ചേതൻകുമാർ മീണ, കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ, ക്ഷത്ര ഭരണസമിതി വൈസ് പ്രസിഡന്റ് പാറയിൽ രാധാകൃഷ്ണൻ, കാര്യനിർവഹണ സമിതി അംഗം ധർമദാസ്, വിവിധ വകുപ്പ് മേധാവികൾ, കാളകെട്ട് സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഒക്ടോബർ അഞ്ചിനാണ് പ്രസിദ്ധമായ കെട്ടുത്സവം നടക്കുക. ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപെട്ട 52 കരകളിൽനിന്നാണ് കെട്ടുകാളകൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.