പേപ്പട്ടിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് സാരമായി പരിക്കേറ്റു

കുളത്തൂപ്പുഴ: . വില്ലുമല നോര്‍ത്ത് ആദിവാസി കോളനിയില്‍ പാലമൂട്ടില്‍ വീട്ടില്‍ ബിന്ദുവിനാണ് (43) കഴിഞ്ഞ ദിവസം വീടിന് സമീപംവെച്ച് നായുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ താൽക്കാലിക ജോലിയുള്ള ബിന്ദു കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ അയല്‍പക്കത്തെ ബന്ധു വീട്ടിലേക്ക് പോകവെ ഇടവഴിയിലൂടെ ഓടിയെത്തിയ നായ് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ വഴിയോരത്തെ തോട്ടിലേക്ക് മറിഞ്ഞു വീണ ബിന്ദുവിനെ വീണ്ടും കടിക്കാന്‍ ശ്രമിക്കവെ സമീപത്തുണ്ടായിരുന്ന ബന്ധുവായ യുവാവ് നായെ വിരട്ടിയോടിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും മുറിവേറ്റ് പാതയില്‍നിന്ന് തോട്ടിലേക്ക് വീഴവെ ബിന്ദുവിന്‍റെ തല ഇടിച്ചും പരിക്കേറ്റിരുന്നു. ഉടന്‍തന്നെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, യുവതിയെ ആക്രമിച്ച നായയെ പ്രദേശത്താകെ തിരച്ചില്‍ നടത്തിയെങ്കിലും വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത കോളനിയില്‍ ഷാജിയെന്ന യുവാവിനെ വീട്ടിൽ വളര്‍ത്തിയിരുന്ന നായ് പേവിഷബാധയേറ്റതിനെ തുടര്‍ന്ന് കൈയിലും തോളിലും കടിച്ച് മുറിവേൽപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.