രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വരാഷ്ട്ര പരീക്ഷണം -വി.പി. സാനു

ചിത്രം കൊല്ലം: ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാൻ ആർ.എസ്.എസ് നടത്തുന്ന പരീക്ഷണത്തിന്‍റെ ഭാഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു. 'സേവ് എജുക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ' മുദ്രാവാക്യമുയർത്തി നടത്തുന്ന എസ്‌.എഫ്‌.ഐ ദക്ഷിണ മേഖല ജാഥക്ക് കൊല്ലം ക്യു.എ.സി മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ പാഠ്യപദ്ധതി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രത്തിലേക്ക് മാറുകയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം തീരുമാനിക്കുന്ന ചട്ടക്കൂടിൽനിന്ന് മാത്രമേ പാഠ്യപദ്ധതി നടപ്പാക്കാനാകൂ. നിലവിൽ ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ പാഠഭാഗങ്ങളിൽനിന്ന് നവോത്ഥാന നായകരെയും സ്വാതന്ത്ര്യസമര മുന്നണിപ്പോരാളികളെയും മാറ്റി സവർക്കറെയും ഗോൾവാൾക്കറെയും പ്രതിഷ്ഠിക്കുകയാണ്. ഈ പുറന്തള്ളലിന്‍റെ, പുറത്താക്കലിന്‍റെ നയത്തിനെതിരായാണ് എസ്.എഫ്.ഐയുടെ പോരാട്ടമെന്നും സാനു പറഞ്ഞു. ആഗസ്റ്റ് ഒന്നിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് പുതുച്ചേരിയും ആന്ധ്രയും കർണാടകയും കടന്ന് കേരളത്തിലെത്തിയ ജാഥ വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. സംഘാടകസമിതി ചെയർമാൻ എം. നൗഷാദ് എം.എൽ.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എ. എബ്രഹാം, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്യാം മോഹൻ എന്നിവർ ജാഥയെ സ്വീകരിച്ചു. ജില്ല പ്രസിഡന്‍റ് എ. വിഷ്ണു അധ്യക്ഷത വഹിച്ചു. നിതീഷ് നാരായണൻ, വസുദേവ് റെഡ്ഡി, മാരിയപ്പൻ, സത്യേഷ, കൊല്ലം ജില്ല സെക്രട്ടറി ആർ. ഗോപീകൃഷ്ണൻ, ആലപ്പുഴ ജില്ല പ്രസിഡന്‍റ് ജെഫിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.