കൊല്ലം: ക്ഷേത്രത്തിൽനിന്ന് വിളക്ക് മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ശക്തികുളങ്ങര പനമശ്ശേരിയിൽ മുല്ലശ്ശേരി വടക്കതിൽ എ. വൈഷ്ണവ് (18), മന്നേടത്ത് വടക്കതിൽ എസ്. അജിത്ത് (40) എന്നിവരാണ് പിടിയിലായത്. ശക്തികുളങ്ങര കുളക്കുടി ഭദ്രാദേവി ക്ഷേത്രത്തിൽ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന അഞ്ചടിയോളം ഉയരം വരുന്ന ആമവിളക്കാണ് ചൊവ്വാഴ്ച പുലർച്ചയോടെ മോഷണം പോയത്. വൈഷ്ണവും അജിത്തും ക്ഷേത്രത്തിലെ സേവ പന്തലിൽ സ്ഥാപിച്ചിരുന്ന വിളക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് അജിത്തിന്‍റെ ഓട്ടോയിൽ ഇവർ വിളക്ക് കടത്തിക്കൊണ്ടുപോയി. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ശക്തികുളങ്ങര സബ് ഇൻസ്പെക്ടർ ഐ.വി ആശയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജഹാൻ, ജോസഫ്, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ്, വസന്തൻ, എസ്.സി.പി.ഒ അബു താഹിർ, സി.പി.ഒമാരായ ശ്രീലാൽ, അനിൽ, ബിജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. അയൽവാസികൾ തമ്മിലുള്ള അക്രമം: രണ്ടുപേർ പിടിയിൽ പരവൂർ: കുടുംബശ്രീയിലെ സ്ത്രീകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നടന്ന അക്രമങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ടുപേർ പിടിയിൽ. പരവൂർ പൂതക്കുളം ഇടയാടി കയലരികത്ത് വീട്ടിൽ സുഭാഷ് (29), പൂതക്കുളം ഈഴംവിള, കവിത വിലാസത്തിൽ ഷാജി (39) എന്നിവരാണ് പിടിയിലായത്. കുടുംബശ്രീയിലെ അംഗങ്ങളായ രണ്ട് വനിതകൾ തമ്മിൽ തുടങ്ങിയ തർക്കമാണ് അക്രമസംഭവങ്ങളിലേക്ക് നയിച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇവരുടെ ഭർത്താക്കൻമാരും അവരുടെ കൂട്ടുകാരും ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. തുടർന്ന് പരവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നരഹത്യ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും പിടികൂടി. പരവൂർ പൊലീസ് ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, എ. ഗോപകുമാർ, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ സായിറാം, അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. രക്തദാനക്യാമ്പ് കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി എ.ഐ.വൈ.എഫിന്‍റെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ നടന്ന രക്തദാനക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ ഉദ്ഘാടനംചെയ്തു. എ.ഐ.വൈ.എഫ് നേതാക്കളായ ശ്രീജിത് കാവനാട്, കാർത്തിക്, പി. ഹേമ, സി.പി.ഐ നേതാക്കളായ അനിൽ യുവസാഗര, പി. ദിനേശൻ എന്നിവർ നേതൃത്വം നൽകി. 24 ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് 24 യുവതീയുവാക്കളാണ് രക്തദാനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.