കൊല്ലം: അടിസ്ഥാനസൗകര്യങ്ങളിലുള്ള വികസനം എത്രയുംവേഗം സാക്ഷാത്കരിച്ചാലേ സ്വാതന്ത്ര്യം പൂര്‍ണമായി കൈവരിക്കൂയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മതനിരപേക്ഷ ധാര്‍മികമൂല്യങ്ങളും ജനാധിപത്യ തത്വസംഹിതകളും സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യത്തിന്‍റെ അന്തസ്സും മൂല്യവും കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. രാവിലെ ഒമ്പതിന് ഔദ്യോഗിക പരിപാടി തുടങ്ങി. സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ കലക്ടര്‍ അഫ്സാന പര്‍വീണ്‍ സ്വീകരിച്ചു. പൊലീസ്, എക്സൈസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സിവില്‍ ഡിഫെന്‍സ്, സ്‌കൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, ബാന്‍ഡ് ട്രൂപ്പുകള്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 13 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍, കൊല്ലം സിറ്റി റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ എന്നിവരായിരുന്നു കമാന്‍ഡര്‍മാര്‍. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം. നൗഷാദ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം. കെ. ഡാനിയേല്‍, സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ്.പി കെ.ബി. രവി, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എക്‌സ്. ഏണസ്റ്റ്, എ.ഡി.എം ആര്‍. ബീന റാണി, എ.സി.പിമാരായ എ. അഭിലാഷ്, എ. പ്രദീപ് കുമാര്‍, വി.എസ്. പ്രദീപ്കുമാര്‍, സോണി ഉമ്മന്‍ കോശി, സക്കറിയ മാത്യു, ഡെപ്യൂട്ടി കലക്ടര്‍മാരായ ജി. നിര്‍മല്‍കുമാര്‍, എഫ്. റോയ്കുമാര്‍, ജയശ്രീ, അഹമദ് കബീര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.