ലൈബ്രറി കൗൺസിലും പന്മനമനയിൽ സ്കൂളും കൈകോർത്ത്​ അമ്മമാരെ പുസ്തകം വായിപ്പിക്കുന്നു

കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർഥികളുടെ അമ്മമാരെ വായിപ്പിക്കാൻ താലൂക്ക് ലൈബ്രറി കൗൺസിലും പന്മന മനയിൽ ഗവ. എൽ.പി സ്കൂളും കൈകോർത്തു. പരമ്പരാഗത വായനക്കൊപ്പം പുതിയകാലത്തെ സാധ്യതകൾ ചേർത്തുവച്ചാണ് 'അമ്മ വായനക്കൂട്' സ്കൂളിൽ നടപ്പാക്കുന്നത്. മക്കളുടെ വിവിധ ആവശ്യങ്ങൾക്കായി സ്കൂളിലെത്തുന്ന അമ്മമാർക്ക് അവിടെ തുറസ്സായ ഇടത്ത് സജ്ജമാക്കിയ അമ്മ വായനക്കൂട്ടിൽനിന്ന് പുസ്തകമെടുത്ത് വീട്ടിൽ കൊണ്ടുപോകാം. വായിച്ച ശേഷം തിരികെ പുസ്തകവുമായി വരുമ്പോൾ വായനകുറിപ്പ് എഴുതി അക്ഷരപ്പെട്ടിയിൽ നിക്ഷേപിക്കണം. അമ്മമാരുടെ മികച്ച കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകും. ആവശ്യപ്പെടുന്ന രക്ഷാകർത്താക്കൾക്ക് പന്മനമനയിൽ സി.പി.പി സ്മാരക വനിത ഗ്രന്ഥശാല വഴി പുസ്തകങ്ങൾ വീട്ടിലെത്തിക്കും. മാസത്തിലൊരുതവണ അമ്മമാരുടെ സർഗാത്മക കൂട്ടായ്മകൾ സംഘടിപ്പിക്കും. ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ എസ്. സ്വപ്ന കുഴിത്തടത്തിലിന് പുസ്തകം കൈമാറി താലൂക്ക് ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന സമർപ്പണ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, ഹെഡ്മിസ്ട്രസ് ഒ. ബീന, ഗ്രാമപഞ്ചായത്തംഗം ഷംനാ റാഫി, അരുൺരാജ്, രാജിമോൾ, പി.എൽ. വീണാറാണി, സ്റ്റാഫ് സെക്രട്ടറി കോളിൻസ് ചാക്കോ എന്നിവരും നൂറോളം അമ്മമാരും പങ്കെടുത്തു. രത്നമ്മ, അനന്ദവല്ലി എന്നിവരെ ആദരിച്ചു. തുടർന്ന് അമ്മമാരുടെ ബോധവത്​കരണ പരിപാടിയായ മക്കൾക്കൊപ്പം നടന്നു. വി. വിജയകുമാർ, സുരേഷ് വെട്ടുകാട് എന്നിവർ ക്ലാസുകൾ നയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ റസീന സലാം പരിപാടികളുടെ ക്രോഡീകരണം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.