അമൃതം ആസാദി ഗാന്ധിജിയുടെ സന്ദർശന ഓർമയുമായി കൊട്ടാരക്കര തൃക്കണ്ണമംഗൽ

ചിത്രം കൊട്ടാരക്കര: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ, മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തിന്‍റെ ഓർമ ഉണർത്തി കൊട്ടാരക്കര തൃക്കണ്ണമംഗൽ. 1937 ജനുവരി 20 രാവിലെയാണ് അദ്ദേഹം തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്ദർശനം നടത്തിയത്. തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് 1936ൽ ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചതിനെത്തുടർന്ന്, കടലാമനക്കൽ മൂർത്തി നാരായണൻ നമ്പൂതിരിപ്പാടിന്‍റെ 18 ക്ഷേത്രങ്ങളിൽ മുഖ്യമായ തൃക്കണ്ണമംഗൽ ക്ഷേത്രത്തിലെ നട തുറക്കലിനാണ് അദ്ദേഹമെത്തിയത്. രാവിലെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയ ഗാന്ധിജിയെ മുദ്രാവാക്യം വിളികളോടെയാണ് ജനം എതിരേറ്റത്. പ്രഭാത ഭക്ഷണവും വിശ്രമവും കഴിഞ്ഞ് ടി.ബി ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ കാൽനടയായാണ് ഗാന്ധിജി ക്ഷേത്ര സന്നിധിയിലെത്തിച്ചേർന്നത്. ക്ഷേത്രം അവർണർക്കായി തുറന്ന് ഉദ്ഘാടനം നടത്തി. ശേഷം ക്ഷേത്രമുറ്റത്ത് തെക്ക് കിഴക്കേ കോണിൽ സജ്ജീകരിച്ചിരുന്ന വേദിയിൽ എത്തി പ്രസംഗിച്ചു. അവർണർക്കായി തന്‍റെ ക്ഷേത്രങ്ങൾ തുറന്നു കൊടുക്കാൻ തയാറായ നമ്പൂതിരിപ്പാടിനെയും ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ചിത്തിരതിരുനാളിനെയും ഗാന്ധിജി പ്രശംസിച്ചു. വൈകീട്ട് കൊട്ടാരക്കര ഗവ. ഇംഗ്ലീഷ് ഹൈസ്കൂൾ കോമ്പൗണ്ടിൽ ചേർന്ന യോഗത്തിലും ഗാന്ധിജി പ്രസംഗിച്ചു. തൃക്കണ്ണമംഗൽ ക്ഷേത്ര പരിസരത്തുനിന്ന് 500 മീറ്റർ അകലെ ഗാന്ധിജിയെത്തി നിന്ന സ്ഥലം ഗാന്ധിമുക്കെന്നറിയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.