പുത്തൂർ മണ്ഡപത്തിൽ മാലിന്യം തള്ളിയ സംഭവം: ലൈബ്രറിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം

ഓയൂർ: പുത്തൂർ മണ്ഡപത്തിന് സമീപം മാലിന്യം തള്ളിയ സംഭവത്തിൽ പുത്തൂർ പബ്ലിക്ക് ലൈബ്രറിക്കെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം. മണ്ഡപത്തിന് സമീപത്തെ പുൽത്തകിടിയിലും ചുറ്റുപാടും ചിതറിക്കിടന്ന മാലിന്യം ശേഖരിച്ച് മാറ്റിവെച്ചതാണ് ലൈബ്രറി പ്രവർത്തകർക്ക് പുലിവാലായത്. മാലിന്യം ശേഖരിച്ച് വെച്ചവർക്കെതിരെ മാലിന്യം തള്ളിയവരെന്ന നിലയിലാണ് പൊലീസ് കേസെടുത്തതെന്നും പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതായും ലൈബ്രറി പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞമാസം 26ന് ലൈബ്രറിയുടെ നേതൃത്വത്തിൽ മണ്ഡപത്തിൽ കാർഗിൽ വിജയ ദിനാചരണം സംഘടിപ്പിച്ചിരുന്നു. പുത്തൂർ എസ്.ഐയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിന് മുന്നോടിയായി മണ്ഡപത്തിന് ചുറ്റുപാടും സമീപത്തെ പുൽത്തകിടിയിലും കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ലൈബ്രറി പ്രവർത്തകർ പെറുക്കി കവറുകളിലാക്കി മാറ്റിവെച്ചു. പഞ്ചായത്തിന്‍റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത് നീക്കം ചെയ്യുമെന്ന് കരുതിയാണ് കവറുകൾ അവിടെത്തന്നെ വെച്ചതെന്ന് ലൈബ്രറി പ്രവർത്തകർ പറയുന്നു. പക്ഷേ, മണ്ഡപത്തിൽ മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം ഉയർന്നതോടെ, മാലിന്യം കവറിലാക്കി വെച്ചു എന്ന പേരിലാണ് ലൈബ്രറിക്കെതിരെ കേസെടുത്തത്. നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുള്ള ജങ്ഷനാണിത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മാർഗമുണ്ടായിട്ടും അത് ചെയ്യാതെ ലൈബ്രറിക്കെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ലൈബ്രറി പ്രസിഡന്‍റ് ബി. ശ്രീകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.