വൂണ്ട് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട സംഭവം: ഉത്തരവ് നടപ്പാക്കാത്തത് എന്തെന്ന്​ മനുഷ്യാവകാശ കമീഷൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് മർദനവുമായി ബന്ധപ്പെട്ട വൂണ്ട് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ 2014 ൽ പാസാക്കിയ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് കമീഷൻ. മർദനമേറ്റ എഴുകോൺ സ്വദേശി അയ്യപ്പനെ ചികിത്സക്കായി പ്രവേശിപ്പിച്ചെന്ന് അറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവും നടപ്പാക്കിയില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അയ്യപ്പന്‍റെ മൊഴി വാങ്ങി തുടർനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ കൊട്ടാരക്കര സബ് ഇൻസ്പെക്ടർക്ക് ഉത്തരവ് നൽകിയിരുന്നു. ഇതും നടപ്പാക്കിയില്ല. മൂന്ന് ഉത്തരവുകളും നടപ്പാക്കാത്തതിന്‍റെ കാരണമാണ് ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. മുൻവൈരാഗ്യത്തിന്‍റെ പേരിലാണ് എഴുകോൺ സ്വദേശി അയ്യപ്പനെ എഴുകോൺ പൊലീസ് 2011 ആഗസ്റ്റ് എട്ടിന് കസ്റ്റഡിയിലെടുത്ത് മർദിച്ചതെന്നാണ് പരാതി. ഭാര്യ ഓമന കമീഷനിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.