പൊതുജനാരോഗ്യ ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്ന് ഐ.എച്ച്.എം.എ

കൊല്ലം: 2021ലെ കേരള പൊതുജനാരോഗ്യ ബില്ലിലെ വ്യവസ്ഥകൾ പലതും ഹോമിയോപ്പതി ഉൾപ്പെടെ ആയുഷ് വിഭാഗങ്ങളെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്നതാണെന്ന് ഐ.എച്ച്.എം.എ. പുതിയ ബിൽ പ്രകാരം തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുള്ള അധികാരം സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിലെല്ലാം അലോപ്പതി വിഭാഗത്തിന് മാത്രമാണ്. ആയുഷ് വിഭാഗങ്ങളിലെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി കമ്മിറ്റിയുണ്ടെങ്കിൽ മാത്രമേ ഇതര വൈദ്യ ശാസ്ത്രങ്ങളുടെ ഫലപ്രദമായ ഇടപെടൽ പൊതുജനാരോഗ്യ രംഗത്ത് ഉറപ്പുവരുത്താനാകൂ. മുൻ കാലങ്ങളിൽനിന്ന് വിരുദ്ധമായി സാംക്രമിക രോഗങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഇതര വൈദ്യശാസ്ത്രങ്ങളിലെ ഡോക്ടർമാരും ഈ ബിൽ വ്യവസ്ഥ പ്രകാരം അറിയിക്കേണ്ടത് അലോപ്പതി അധികാരികളെയാണ്. ചിക്കൻപോക്സ് പോലുള്ള സാംക്രമിക രോഗങ്ങൾ ചികിത്സിക്കാമെങ്കിലും അസുഖം ഭേദമായെന്ന് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ഇപ്പോൾ അലോപ്പതി ഡോക്ടർമാർക്ക് മാത്രമാക്കി. ആയുഷ് ഡോക്ടർമാരിൽനിന്ന് ഫലപ്രദമായി ചികിത്സ നേടുന്നവരും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് മോഡേൺ മെഡിസിൻ ഡോക്ടറെ സമീപിക്കണമെന്നത് ഇതര വൈദ്യശാസ്ത്രത്ത ആശ്രയിക്കുന്നവർക്ക് ബുദ്ധിമുട്ടും ധനനഷ്ടവും ഉണ്ടാക്കും. ഇത്തരം വ്യവസ്ഥകൾ പുതിയ ബില്ലിൽനിന്ന് ഒഴിവാക്കണമെന്നും ആയുഷ് വിഭാഗങ്ങളിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾകൂടെ പരിഗണിച്ച് പൊതുജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ ബിൽ പ്രാബല്യത്തിൽ വരുത്തണമെന്നും കേരള ഐ.എച്ച്.എം.എ പ്രസിഡന്‍റ് ഡോ. ഷാജിക്കുട്ടി, ജനറൽ സെക്രട്ടറി ഡോ. കൃഷ്ണകുമാർ ചെമ്പൻകുളം എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.