കാലാവസ്ഥവ്യതിയാനം മുൻകൂട്ടി അറിയുന്നതിന് സ്കൂൾ വെതർ സ്റ്റേഷൻ സഹായകരമാകും -മന്ത്രി

*കേരള സ്കൂൾ വെതർ സ്റ്റേഷൻ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു കൊല്ലം: പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിലെ കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി അറിയുന്നതിന് സ്കൂൾ വെതർ സ്റ്റേഷൻ സഹായകരമാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കടയ്ക്കൽ ഡോ. വയല വാസുദേവൻ പിള്ള മെമ്മോറിയൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്ന കേരള സ്കൂൾ വെതർ സ്റ്റേഷ‍​ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്​ പദ്ധതി നടപ്പാക്കുന്നത്​. രാജ്യത്താദ്യമായാണ് പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഭൂമിശാസ്ത്രം മുഖ്യവിഷയമായിട്ടുള്ള സംസ്ഥാനത്തെ 240 സ്കൂളുകളിലാണ് ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്. മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിന് തെർമോമീറ്ററുകൾ, ആർദ്രത അളക്കുന്നതിനുള്ള വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ എന്നിങ്ങനെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്കൂൾ വെതർ സ്റ്റേഷനുകളിലുമുള്ളത്. വിദ്യാർഥികളിൽ ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹികപ്രതിബദ്ധതയും വളർത്തുന്നതിന് ഇത്തരം പദ്ധതികൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ മാർഗരേഖ പ്രകാശനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്‍റ്​ സി. അമൃത, സമഗ്രശിക്ഷ കേരളം ഡയറക്ടർ എ.ആർ. സുപ്രിയ, പൊതുവിദ്യാഭ്യാസ വകുപ്പ് -വി.എച്ച്.എസ്.ഇ ഒ. അസിസ്റ്റന്റ് ഡയറക്ടർ എസ്. ചിത്ര, സ്കൂൾ പ്രിൻസിപ്പൽ എസ്.ഡി. ഷീജ, അധ്യാപക-അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.