പുതിയകാവ് -ചക്കുവള്ളി സംസ്ഥാന റോഡ് വികസനം; കൈയേറ്റം ഒഴിപ്പിക്കൽ അവസാനഘട്ടത്തിൽ

കരുനാഗപ്പള്ളി: പുതിയകാവ്-ചക്കുവള്ളി റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന കൈയേറ്റം ഒഴിപ്പിക്കൽ അവസാനഘട്ടത്തിലേക്ക്. നേര​േത്ത കൈയേറ്റം കണ്ടെത്തി റവന്യൂവകുപ്പ് അളന്ന്​ കല്ലിട്ടിരുന്നു. ഇതിനുള്ളിലെ നിർമിതികൾ പൊളിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഉടമകൾ തന്നെ കെട്ടിടങ്ങൾ, മതിലുകൾ തുടങ്ങിയ നിർമിതികൾ പൊളിച്ചുമാറ്റുന്ന പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 75 ശതമാനത്തോളം നിർമിതികൾ പൊളിച്ചുനീക്കി. പ്രധാനപ്പെട്ട ചില കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിച്ചുമാറ്റാൻ ഇതുവരെ ഉടമകൾ തയാറായിട്ടില്ല. സ്വയം പൊളിച്ചുനീക്കാത്തപക്ഷം ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. പുറമ്പോക്കാണെന്ന് കണ്ടെത്തിയ സ്ഥലത്തെ നിർമിതികൾ പൊളിച്ചുനീക്കിയതിനുശേഷം മാത്രമേ റോഡിന്‍റെ ഇരുഭാഗത്തുമായി നിർമിക്കുന്ന ഓടയുടെ നിർമാണം പൂർത്തീകരിക്കാൻ കഴിയൂ. കാട്ടിൽക്കടവ്-പത്തനാപുരം തീരദേശ, മലയോര സംസ്ഥാന ഹൈവേ വികസനത്തിന്‍റെ ഭാഗമായാണ് കാട്ടിൽകടവ്-ചക്കുവള്ളി റോഡിന് 16 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിന് മുൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. എം.എൽ.എമാരായിരുന്ന ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ മുൻകൈ എടുത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് പദ്ധതിക്ക് പണം അനുവദിച്ചത്. റോഡ് നിർമാണം ഏറ്റെടുത്ത കമ്പനി തൊടിയൂർ പാലത്തിന് സമീപം പ്രവർത്തിപ്പിച്ചിരുന്ന ടാർ മിക്സിങ് യൂനിറ്റ് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നതോടെ റോഡ് നിർമാണവും നിലച്ചിരിക്കുകയാണ്. ഇതോടെ പലയിടത്തും റോഡ് ഇളക്കിയിട്ടിരിക്കുകയും കുണ്ടും കുഴിയും പൊടിയും നിറഞ്ഞ സ്ഥിതിയിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.