യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി

കൊല്ലം: സ്വ‌ർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം. പ്രകടനവും യോഗവും കഴിഞ്ഞ് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പൊലീസ് വാഹനത്തിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ജലപീരങ്കി പ്രയോഗത്തിനിടെ കുഴഞ്ഞുവീണ പ്രവർത്തകനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്ത് നിന്നാണ് പ്രതിഷേധ മാർച്ച് തുടങ്ങിയത്. കലക്ടറേറ്റിന്​ മുന്നിൽ യോഗം യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ആർ. അരുൺരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ്, അനീഷ് പടപ്പക്കര, ഷെഫീക്ക് കിളികൊല്ലൂർ, എസ്.ജെ. പ്രേംരാജ്, ഷംല നൗഷാദ് എന്നിവർ സംസാരിച്ചു. യോഗത്തിനുശേഷം പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.