ഉപതെരഞ്ഞെടുപ്പ്: ആറിൽ അഞ്ചും പിടിച്ച് എൽ.ഡി.എഫ്

കൊല്ലം: ജില്ലയിലെ വിവിധ പഞ്ചായത്ത് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ ആധിപത്യം നേടി എൽ.ഡി.എഫ്. മത്സരം നടന്ന ആറിടങ്ങളിൽ അഞ്ചും സ്വന്തമാക്കിയാണ് എൽ.ഡി.എഫ് മേൽക്കൈ നേടിയത്. രണ്ട് സിറ്റിങ് വാർഡുകൾ നിലനിർത്തിയപ്പോൾ മൂന്നെണ്ണം എതിരാളികളിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡ്, ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക് വാര്‍ഡ് എന്നിവ എൽ.ഡി.എഫ് നിലനിര്‍ത്തി. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ് ബി.ജെ.പിയില്‍ നിന്നും പെരിനാട് നാന്തിരിക്കല്‍ വാര്‍ഡ്, ശൂരനാട് വടക്ക് സംഗമം വാര്‍ഡ് എന്നിവ യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തു. വെളിനല്ലൂര്‍ പഞ്ചായത്തില്‍ മുളയറച്ചാല്‍ വാര്‍ഡ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചു. ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക് വാര്‍ഡില്‍ വി.ആര്‍. മനുരാജ് (സി.പി.എം) 379 വോട്ടി‍ൻെറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ശൂരനാട് വടക്ക് സംഗമം വാര്‍ഡില്‍ സി.പി.ഐയുടെ ബി. സുനില്‍കുമാര്‍ (സി.പി.ഐ) 169 വോട്ടിനും ആര്യങ്കാവ് കഴുതുരുട്ടി വാര്‍ഡില്‍ സി.പി.എമ്മി‍ൻെറ മാമ്പഴത്തറ സലീം 245 വോട്ടിനും വിജയം സ്വന്തമാക്കി. വെളിയം കളപ്പില വാര്‍ഡില്‍ ശിഷ സുരേഷ് (സി.പി.എം) 269 വോട്ടിനാണ് ജയിച്ചത്. പെരിനാട് നാന്തിരിക്കല്‍ വാര്‍ഡ് എ. ബിന്ദുമോള്‍ (സി.പി.ഐ) 365 വോട്ടി‍ൻെറ ഭൂരിപക്ഷത്തിലും വെളിനല്ലൂര്‍ മുളയറച്ചാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസി‍ൻെറ നിസാം 399 വോട്ടി‍ൻെറ ഭൂരിപക്ഷത്തിലും വിജയിച്ചു. സര്‍ക്കാറി‍ൻെറ സ്വീകാര്യതയും മുന്നണിയുടെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും മൂലമാണ് മെച്ചപ്പെട്ട വിജയം നേടാന്‍ കഴിഞ്ഞതെന്ന വിലയിരുത്തലാണ് എൽ.ഡി.എഫ് ക്യാമ്പ് പങ്കുവെക്കുന്നത്. എൽ.ഡി.എഫിന്‍റേത് അഭിമാനകരമായ നേട്ടം -സി.പി.എം കൊല്ലം: ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാര്‍ഡുകളില്‍ അഞ്ചിലും എൽ.ഡി.എഫിന് വിജയിക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.