വർഗീയവത്കരണത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നു - എളമരം കരീം

കൊല്ലം: വർഗീയവത്കരണത്തിനുള്ള നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങൾ സംരക്ഷിക്കുന്ന നിയമം ഉണ്ടായിട്ടുകൂടി ഒരു കൂട്ടം വർഗീയവാദികൾ രംഗത്തുവരുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണ്. ആരാധനാലയങ്ങൾ ഉദ്ഘാടനം ചെയ്യുന്ന, രുദ്രാക്ഷ മാലയണിഞ്ഞ സന്യാസിമാരോടൊപ്പം ഇരിക്കുന്ന പ്രധാനമന്ത്രി എന്തു സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. വരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ശിവലിംഗമുണ്ടെന്ന രീതിയിൽ ചെറിയ സന്ദേശം വന്നപ്പോൾതന്നെ, പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വർഗീയവാദികൾ രംഗത്തെത്തി. താജ്മഹലിലെ അടഞ്ഞുകിടക്കുന്ന മുറികൾ തുറന്നു പരിശോധിക്കണം, കുത്തബ്മീനാർ ഹൈന്ദവ ദേവാലയമായിരുന്നു, രാജ്യത്തെ പ്രധാന സ്ഥലങ്ങളുടെ പേരു മാറ്റണം തുടങ്ങിയുള്ള ആവശ്യങ്ങളുമായി, നാടിനെ വർഗീയമായി വിഭജിക്കാൻ സംഘടിത ശ്രമം നടക്കുമ്പോൾ, അതിനെതിരെ ജനങ്ങളുടെ ഐക്യം നിലനിർത്താൻ തൊഴിലാളി സംഘടനകൾ ഒരുമിച്ചുനിന്ന് പോരാടണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് ഇത്തരം വർഗീയ വിഭജനത്തിനുള്ള ശ്രമം. ബി.ജെ.പിയിൽനിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. കടം വാങ്ങി വികസന പദ്ധതികൾക്ക് ഉപയോഗിക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും കെ- റെയിൽ ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാറിന്‍റെ എല്ലാ വികസന പദ്ധതികളും സി.ഐ.ടി.യു പിന്തുണക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്. ജയമോഹൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുദേവൻ, വൈസ് പ്രസിഡന്‍റുമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, പി. സജി, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ്, എ.എം. ഇക്ബാൽ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാമു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.