പട്ടാളക്കാരൻ ജയിൽചാടി എത്തിയത്​ തട്ടിപ്പുകാരനായി

പത്തനാപുരം: ആദ്യം പട്ടാളക്കാരന്‍, അവിടുന്ന് ജയിലില്‍, പിന്നീട് ഒളിച്ചോട്ടം, ഒടുവില്‍ അതേ ജോലിയുടെ പേരില്‍ ഉന്നത പദവിയിലിരിക്കുന്നവരെ കബളിപ്പിച്ച് തട്ടിപ്പ്.. വ്യാജ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി. ചന്ദിന്‍റെ തട്ടിപ്പ് കഥ ഇങ്ങനെയാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും ഓഫിസ് സ്റ്റാഫാണെന്ന വ്യാജേനയാണ് ഇയാള്‍ ആളുകളെ പരിചയപ്പെടുന്നത്. ഇന്ത്യന്‍ മിലിട്ടറിയില്‍ ധാരാളം ജോലി ഒഴിവുണ്ടെന്നും തന്‍റെ പിടിപാടുകൊണ്ട് തൊഴില്‍ സംഘടിപ്പിച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് പല രീതിയില്‍ പണം വാങ്ങിയെടുക്കും. കാറിന് മുന്നിലും പിറകിലും ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ചാണ് യാത്ര. ഇതിനാല്‍തന്നെ ആര്‍ക്കും കൂടുതല്‍ സംശയം തോന്നിയിട്ടില്ല. മുന്‍ സൈനികനായിരുന്ന ദീപക് കേരളത്തിനകത്തുംപുറത്തുമായി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണം സംഘം പറയുന്നു. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്‍റെ പക്കല്‍നിന്ന് നാലു ലക്ഷം രൂപ കബളിപ്പിച്ച കേസില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ദീപക് അവിടെ ആർമി ജയിലിലായിരുന്നുവത്രെ. ശിക്ഷ കഴിഞ്ഞ് ജോലിക്ക് ഹാജരാകാത്തതിനാൽ സൈന്യത്തിൽനിന്ന് ഒളിച്ചോടിയതായി പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് വലിയ തട്ടിപ്പുകൾ തുടങ്ങിയത്. വയനാട്ടില്‍ റിട്ട. ഡി.എഫ്.ഒയുടെ പക്കല്‍നിന്ന്​ പണം വാങ്ങി തട്ടിപ്പ് നടത്തി. ഇതിന്‍റെ പേരില്‍ ഏറെ നാള്‍ പുല്‍പ്പളളി ഫോറസ്‌റ്റ് ഐ.ബിയില്‍ താമസിച്ചിരുന്നു. പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് കേസുകള്‍ അധികവും. വിവാഹിതനായ ദീപക് ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് മറ്റു സ്ത്രീകളുമായി ആഡംബര ഹോട്ടലുകളിൽ കഴിയുകയായിരുന്നെന്നും പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.