പത്ത് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കൊല്ലം: വിൽപനക്കായി കൊല്ലം നഗരത്തിലെത്തിച്ച നിരോധിത പുകയില ഉൽപന്നത്തിന്‍റെ വൻ ശേഖരം പൊലീസ് പിടികൂടി. ആഡംബര ബസിൽ കൊല്ലത്ത് എത്തിച്ച് പിക് അപ് വാനിൽ കടത്തുന്നതിനിടിയിലാണ് പത്ത് ചാക്കുകളിലായി 30000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പൊലീസ് പിടികൂടിയത്. പിക് അപ് വാനും ഉൽപന്നങ്ങൾ കടത്തിയ വടക്കേവിള പള്ളിമുക്ക് ഗോപാലശ്ശേരി ജി.വി നഗർ 203 വയലിൽ വീട്ടിൽ വിജീഷ് (30), തൃക്കോവിൽ വട്ടം കണ്ണനല്ലൂർ സെന്‍റ് മേരി പള്ളിക്ക് സമീപം അനുഗ്രഹ ഭവനിൽ സുരേഷ് (48) എന്നിവരെയും പിടികൂടി. ഇതരസംസ്ഥാനത്തുനിന്ന് ആഡംബര ബസിൽ വലിയ പെട്ടികളിൽ പാർസലാക്കി കുമാർ ജങ്ഷനിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് പിക് അപ് വാനിൽ കടത്താൻ ശ്രമിക്കവെയാണ് പൊലീസ് പിടികൂടിയത്. അന്വേഷിച്ചവരോട് ചെരിപ്പിന്‍റെ പാർസലാണെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങളാണെന്ന് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്കുമാർ, അഷറഫ്, ബാലചന്ദ്രൻ, ബാബു, എ.എസ്.ഐ സോമരാജൻ, ഹരിലാൽ, എസ്.സി.പി.ഒ മനു, സീനു ബിനു, സി.പി.ഒമാരായ ആൻഡ്രൂസ്, അൻഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് പുകയില കടത്തിയവരെ പിടികൂടിയത്. ഇവരെയും വാഹനവും കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.