ആശ്വാസം; സിസ്റ്റർ തെരേസ കാബൂൾ വിട്ടു

 കുമ്പള: പിറന്ന നാടിനും ബന്ധുക്കൾക്കും ഒടുവിൽ ആശ്വാസം. സിസ്റ്റർ തെരേസ കാബൂൾ വിട്ട് കസാക്കിസ്ഥാനിലെത്തി.  കാസറഗോഡ് സീതാംഗോളി ബേളയിലെ സിസ്റ്റർ തെരേസ ക്രാസ്ത(48)യാണ് കാബൂളിൽ നിന്ന് വിമാനമാർഗമാണ്​ കസാക്കിസ്ഥാനിലെത്തിയത്. കാബൂളിൽ  നിന്ന് റോഡ് മാർഗം കേവലം പതിനഞ്ച് മിനിറ്റ് യാത്രാ ദൂരത്തുള്ള ഒരു സ്കൂളിൽ പാക്കിസ്ഥാനിൽ നിന്നുള്ള സഹപ്രവർത്തകയുമൊത്ത് നാട്ടിലേക്കുള്ള മടക്കവും കാത്ത് കഴിയുന്ന വാർത്ത ശനിയാഴ്ച മാധ്യമം റിപോർട്ട് ചെയ്തിരുന്നു.           

ആഗസ്ത് 17 ന് സ്കൂളടച്ച് ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു തെരേസ പദ്ധതിയിട്ടിരുന്നത്. എന്നാൽ പതിനഞ്ചാം തീയ്യതി താലിബാൻ വിമാനത്താവളം  കൈയ്യടക്കികിയതോടെ സിസ്റ്റർ തെരേസ ക്രാസ്തയും സഹപ്രവർത്തകയും കുടുങ്ങുകയായിരുന്നു.  ഇന്ത്യൻ എംബസിയും ഇറ്റലി എംബസിയും ഇവരുടെ സഹായത്തിനെത്തുകയും നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെത്തന്നെ ഇവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഉച്ചയോടെയാണ് സിസ്റ്റർ തെരേസയ്ക്ക് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറിപ്പറ്റാനായത്. വൈകുന്നേരം അഞ്ചരയോടെ കസാക്കിസ്ഥാനിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ സിസ്റ്റർ ബന്ധുക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. രാത്രിയോടെ ഡൽഹിയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.          

വത്തിക്കാനിലെ പോപ്പ് ഫ്രാൻസിസിന്റെ ക്ഷണം സ്വീകരിച്ചാണ് യുദ്ധഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ 2017ൽ സിസ്റ്റൽ തെരേസ ഇറ്റലിയിലേക്ക് പറന്നത്. അതു വരെ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. ഇറ്റലിയിൽ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ മുപ്പത് പ്രാദേശിക വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു വരുന്നതിനിടെയാണ് താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തത്. പി ബി കെ ഇറ്റാലിയാനാ എന്ന കമ്പനിക്കു കീഴിലാണ് ഇവർ അഫ്ഗാനിലെത്തിയത്. 

Tags:    
News Summary - Relief; Sister Teresa left Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.