കുമ്പളയിൽ നിർമാണം പൂർത്തിയായ മത്സ്യവിൽപന കേന്ദ്രം
കുമ്പള: ലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമിച്ച കുമ്പള മത്സ്യമാർക്കറ്റ് കെട്ടിടം തുറന്നുകൊടുക്കാൻ നടപടിയായില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റതിന് ശേഷം തുറന്നുകൊടുക്കുമെന്ന് കരുതിയ മത്സ്യ മാർക്കറ്റ് നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംകൂടി വന്നാൽ പിന്നെയും നീളുമെന്ന ആശങ്ക മത്സ്യ വിൽപന തൊഴിലാളികൾക്കുണ്ട്. മീൻ വിൽപന മാത്രമല്ല, മാംസം, പച്ചക്കറി, പഴം എന്നിവക്ക് കെട്ടിടത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും, നിലവിലെ കെട്ടിടം അപര്യാപ്തമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കെട്ടിടം പൂർണ സജ്ജമായിട്ടില്ലെന്നും വൈദ്യുതീകരണ ജോലികളും ഓവുചാൽ നിർമാണവും ബാക്കിയുണ്ടെന്നും അധികൃതർതന്നെ സമ്മതിക്കുന്നുണ്ട്. മീൻകൊട്ടകളും മറ്റും ശുചീകരിക്കുന്ന സ്ഥലത്തുനിന്ന് താഴെയുള്ള ഓവുചാലിലേക്ക് മലിനജലം ഒഴുകിപ്പോകാൻ ഇതുവരെ സൗകര്യം ഒരുക്കിയിട്ടുമില്ല. ഇത് തൊട്ടടുത്ത വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതാണ് ഉദ്ഘാടന കാലതാമസത്തിന് കാരണം. ഉദ്ഘാടനം വൈകുന്നത് മത്സ്യ മാർക്കറ്റ് റോഡിലുള്ള വ്യാപാരികൾക്കാണ് ദുരിതമാകുന്നത്.
നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് മത്സ്യ വിൽപന തൊഴിലാളികളും വ്യാപാരികളും കൊമ്പുകോർക്കുന്ന സാഹചര്യമുണ്ടായിരുന്നു. നിരവധി തവണ പൊലീസ് ഇടപെടലുകളും കേസും ഉണ്ടായിട്ടുണ്ട്. വിഷയത്തിൽ ഐ.ജിയുടെ ഇടപെടൽപോലും ഉണ്ടായിട്ടുണ്ട്. മത്സ്യവിൽപന മാർക്കറ്റ് പുനർനിർമാണത്തിന് ഫണ്ട് അനുവദിച്ചതോടെയാണ് സംഘർഷങ്ങൾ കെട്ടടങ്ങിയത്. മത്സ്യ മാർക്കറ്റ് തുറന്നാൽ തങ്ങളുടെ ദുരിതം മാറുമെന്ന് വ്യാപാരികളും കരുതുന്നു. ജില്ല വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മത്സ്യമാർക്കറ്റ് കെട്ടിടം പുനർനിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.